ന്യൂഡൽഹി: കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കടക്കം ഉപയോഗിക്കുന്ന ഒട്ടേറെ ജീവൻരക്ഷാ മരുന്നുകളുടെ വില 70 ശതമാനംവരെ കുറച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 15ന് നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചേക്കും.ഇക്കഴിഞ്ഞ 22ന് ചേർന്ന വകുപ്പുതല യോഗത്തിനുശേഷം കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
നാളെ മരുന്ന് നിർമ്മാണ കമ്പനികളുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം അന്തിമ തീരുമാനമുണ്ടാകും. കാൻസർ അടക്കം രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് കൂടിയ വില ഈടാക്കുന്നത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരം മരുന്നുകളുടെ പട്ടിക കമ്പനികൾക്ക് മുമ്പാകെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
അവശ്യ ഔഷധ വിലനിയന്ത്രണ പട്ടികയിൽ കൂടുതൽ മരുന്നുകളെയും ഉൾപ്പെടുത്തിയേക്കും. അങ്ങനെ വന്നാൽ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ രാസഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാവില്ല. വില കുറയ്ക്കാനുമാകും. കാൻസറിനും ജീവിത ശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് ജി.എസ്.ടി 12 ശതമാനമാണ്. ഇതിൽ കുറവ് വന്നാൽതന്നെ വിലയിൽ ഗണ്യമായ വ്യത്യാസമുണ്ടാകും. ഉത്പാദനച്ചെലവിന് ആനുപാതികമായി മരുന്നുകളുടെ വില നിശ്ചയിക്കണമെന്ന ആവശ്യം കുറെക്കാലമായി കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇതുകൂടി കണക്കിലെടുത്താകും തീരുമാനം.
കഴിഞ്ഞ ഏപ്രിലിൽ നാല്പതിനായിരത്തിലധികം മരുന്നുകളുടെ വില കൂട്ടിയിരുന്നു. അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ, മിനറൽഗുളികകൾ, പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെയുള്ളവയുടെ മരുന്നു വില അന്ന് കൂടിയിരുന്നു. വിലനിയന്ത്രണ പട്ടികയിലുള്ള മരുന്നുകൾക്ക് എല്ലാ വർഷവും 10 ശതമാനം വില വർദ്ധിപ്പിക്കാം. ഇതനുസരിച്ചായിരുന്നു ഏപ്രിലിലെ വിലവർദ്ധന.
മരുന്ന് നിർമ്മാണത്തിനുള്ള രാസഘടകങ്ങളുടെ വിപണി വിലയുടെ അടിസ്ഥാനത്തിലാണ് മരുന്നുവില പുതുക്കി നിശ്ചയിക്കുന്നത്.
രാജ്യത്ത് പ്രതിവർഷ
മരുന്ന് വില്പന:
Rs.5000 കോടി
കേരളത്തിലെ
വില്പന വിഹിതം:
17 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |