■ചില മന്ത്രിമാരുടെ എതിർപ്പ് കാരണം സഭാ സമ്മേളനത്തിൽ അവതരിപ്പിച്ചില്ല
തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന വനഭൂമി വില്ക്കുന്നതും, അതിലെ മരങ്ങൾ മുറിക്കുന്നതും തടയാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാതെ സർക്കാർ മരവിപ്പിച്ചു.
അമ്പതു വർഷത്തെ മുൻകാല പ്രാബല്യം നൽകിയിരിക്കുന്നതിനാൽ, കോടതി വിധികളിലൂടെ വ്യക്തികൾ സ്വന്തമാക്കിയ വനഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന ബിൽ ചില മന്ത്രിമാർ എതിർത്തതോടെയാണ് സഭയിൽ അവതരിപ്പിക്കാനാവാതെ പോയത്. സ്വകാര്യ വനഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഓർഡിൻസിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും. അതിനു മുമ്പ് ബില്ല് നിയമമാക്കേണ്ടതുണ്ട്.
1973ലെ നിഷിപ്ത വനഭൂമി ഏറ്റെടുക്കലും സംരക്ഷണവും നിയമം ഭേദഗതി ചെയ്തുള്ള പുതിയ നിയമം കഴിഞ്ഞ വർഷം, നിലവിലെ നിയമസഭയുടെ മൂന്നാം
സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്നതാണ്. റവന്യൂ വകുപ്പ് എതിർപ്പ് അറിയിച്ചതോടെ സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് മാറ്റി വച്ചു. പിന്നീടാണ്, വനഭൂമിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല പ്രദേശമാക്കണമെന്ന സുപ്രീം കോടതി വിധി വരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും, സർക്കാർ അപ്പീൽ പോകാൻ തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, വനഭൂമി ഏറ്റെടുക്കൽ നിയമ നിർമ്മാണവുമായി മുന്നോട്ടുപോയാൽ പുലിവാല് പിടിക്കുമെന്നാണ് വനം വകുപ്പിന് കിട്ടിയ നിയമോപദേശം.
കൈയേറ്റം തടയാൻ
ലക്ഷ്യമിട്ടത്
1900 ഹെക്ടർ വനഭൂമിയാണ് ഭൂപരിഷ്കരണ നിയമത്തിന് ശേഷം സ്വകാര്യ വ്യക്തികൾ കൈക്കലാക്കുകയും, വിവിധ ട്രൈബ്യൂണൽ വിധികളിലൂടെ സ്വന്തമാക്കുകയും ചെയ്തത്. പാലക്കാട്, വയനാട് ജില്ലകളിലാണിവ. സംസ്ഥാനത്ത് ആകെ പതിനായിരം ഹെക്ടറിലേറെ വനഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമുണ്ട്.ഇവ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. വ്യാജ രേഖകൾ ചമച്ച് സ്വകാര്യ വ്യക്തികൾ വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വനഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തുന്നുമുണ്ട്.
വനഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച് തൊള്ളായിരത്തോളം കേസുകൾ കോടതികളിലുണ്ട്..
എതിർപ്പിനു
പിന്നിൽ
ഭൂഉടമകളുടെ കൈവശമുള്ളത് വനഭൂമിയാണെങ്കിലും ,അതിൽ പിന്നീട് നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ ഉടമകൾക്ക് അവകാശമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. ബിൽ നിയമമാകുമ്പോൾ പട്ടയങ്ങളിൽ സ്ഥിരാവകാശം നഷ്ടപ്പെടുമെന്ന് റവന്യൂ വകുപ്പ്
ചൂണ്ടിക്കാട്ടുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |