കൊല്ലം: ഒരു തവണ പയറ്റി വിജയിച്ച തന്ത്രം വീണ്ടും പരീക്ഷിക്കാനെത്തിയ മോഷ്ടാക്കൾ കൈയോടെ പിടിയിലായി. അഞ്ചാലുംമൂട് ജംഗ്ഷനിലെ ഇന്ത്യൻ ഓയിൽ പമ്പിലെ മേശയിൽ നിന്ന് പണം കവരാനെത്തിയ സംഘമാണ് പിടിയിലായത്.ആലപ്പുഴ കാഞ്ഞിരംചിറമുറി തെക്കനാര്യനാട്, കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പിൽ ഷെരീഫ് (60), മണ്ണാഞ്ചേരി കണ്ണന്തറ വെളിയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ (60), കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി ചാമപറമ്പിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (74) എന്നിവരാണ് പിടിയിലായത്.
മേയ് 7ന് രാവിലെ 11ന് കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന വ്യാജേന മൂവർ സംഘം പമ്പിലെത്തിയിരുന്നു. സംഘത്തിലെ ഒരാൾ കുപ്പിയിൽ പെട്രോൾ വാങ്ങുകയും മറ്റ് രണ്ടുപേർ ഈ സമയം പമ്പിന്റെ ഐലന്റിലുള്ള മേശയിൽ സൂക്ഷിച്ചിരുന്ന 43525 രൂപ മോഷ്ടിക്കുകയും ചെയ്തു. ഇതേ സംഘം ശനിയാഴ്ച വൈകിട്ട് വീണ്ടുമെത്തി. പമ്പ് ജീവനക്കാർ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ മുഖം മനസിൽ സൂക്ഷിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പമ്പിലെ മാനേജരും ജീവനക്കാരും സംഘത്തെ തടഞ്ഞുവച്ച് അഞ്ചാലുംമൂട് പൊലീസിന് കൈമാറുകയായിരുന്നു.അഞ്ചാലുംമൂട് എസ്.ഐ റഹീമിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അബ്ദുൽ ഹക്കീം, രാജേന്ദ്രൻപിള്ള, ജയചന്ദ്രൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |