ന്യൂഡൽഹി: സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് രാഹുലിനെ പൊലീസ് അറസ്റ്റു ചെയ‌്ത് നീക്കിയത്.ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ ഭരണമാണ് നടത്തുന്നതെന്നും അറസ്റ്റിനിടെ രാഹുൽ പ്രതികരിച്ചു.
രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ബാരിക്കേഡുകൾ മറികടന്ന് എംപിമാർ എത്തി. തുടർന്ന് പൊലീസും എംപിമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെ സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ,ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റോ ആന്റണി, എംകെ രാഘവൻ,ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാഷണൽ ഹെറാൾഡ് കേസിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |