കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മേൽ ചുമത്തിയിരുന്ന കാപ്പ റദ്ദാക്കി. സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് കസ്‌റ്റംസ് കേസായതിനാൽ ഇത് കാപ്പയുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ അഡ്വൈസറി ബോർഡ് ഉത്തരവിറക്കിയത്.
സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലും അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി. തന്റെ പേരിൽ 2017ന് ശേഷം കേസില്ലെന്നും മുൻപുളള കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെയാണ് എന്നും കാപ്പ അഡ്വൈസറി ബോർഡിൽ അർജുൻ അപ്പീൽ നൽകിയിരുന്നു. ഡിവൈഎഫ്‌ഐയുടെ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ലഹരിക്കടത്ത് സംഘത്തോടൊപ്പം ചേർന്നതോടെ സംഘടന പുറത്താക്കിയിരുന്നു. ആകാശ് തില്ലങ്കേരിയ്‌ക്കും അർജുൻ ആയങ്കിക്കുമെതിരെ ഡിവൈഎഫ്‌ഐ മേയ് മാസത്തിൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് കമ്മീഷണർ ശുപാർശ നൽകിയത്. പുതിയ ഉത്തരവോടെ പൊലീസ് നിലപാടിന് തിരിച്ചടിയേറ്റിരിക്കുകയാണ്.
സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമായ അർജുൻ ആയങ്കി ഇതിനിടെ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരുമായി ചേർന്ന് സ്വർണം ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ വലിയ നെറ്റ്‌വർക്ക് തന്നെയുണ്ടാക്കി. ഇതിനിടെ കരിപ്പൂർ സംഭവത്തിൽ കഴിഞ്ഞവർഷം ജൂൺ 28ന് കസ്‌റ്റംസ് പിടിയിലായി. ഈ കേസിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |