ആലപ്പുഴ : പുന്നമടയിൽ ഹൗസ് ബോട്ട് യാത്രക്ക് എത്തുന്ന വിനോദ സഞ്ചാരികളെ കാൻവാസ് ചെയ്യുന്ന രണ്ട് ഏജന്റുമാരെ ആയുധങ്ങളുമായി പൊലീസ് ഓടിച്ചിട്ടു പിടിച്ചു. തത്തംപള്ളി വാർഡ് സ്വദേശികളായ കായൽച്ചിറയിൽ വൈശാഖ് (33), ഉണ്ണേച്ചുപറമ്പിൽ ജോബ് ജോസഫ് (40) എന്നിവരെയാണ് ആലപ്പുഴ ടൂറിസം എസ്.ഐ ജയറാമും നോർത്ത് എസ്.ഐ മനോജും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 2.45ന് പുന്നമട ഫിനിഷിംഗ് പോയിന്റിലെ പ്രധാന കവാടത്തിലായിരുന്നു സംഭവം.
ചില ഹൗസ് ബോട്ട് ഉടമകൾ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ചിലരെ സഞ്ചാരികളെ കാൻവാസ് ചെയ്യാൻ നിയോഗിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് മൂന്ന് പേർ ആയുധവുമായി എത്തി മറ്റുള്ള ഹൗസ് ബോട്ട് ഉടമകളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ഇവരെ ടൂറിസം പൊലീസും നോർത്ത് പൊലീസും ചേർന്ന് പിടിച്ചെങ്കിലും കേസ് എടുക്കാതെ വിട്ടയച്ചു. റോഡിൽ കാൻവാസ് വേണ്ടെന്ന് അന്ന് മുന്നറിയിപ്പും നൽകി. ബോട്ടുകളുടെ സമീപത്ത് എത്തുന്ന സഞ്ചാരികളെ കാൻവാസ് ചെയ്യാൻ പൊലീസ് അനുവദിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് പിടിയിലായ ഇരുവരും ആയുധവുമായി എത്തി സഞ്ചാരികളെ സമീപിച്ചു. പട്രോളിംഗിന് എത്തിയ ടൂറിസം പൊലീസിനെ ചില ഹൗസ് ബോട്ട് ഉടമകളും ജീവനക്കാരും വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ടൂറിസം എസ്.ഐയും നോർത്ത് എസ്.ഐയും പിന്തുടർന്ന് സാഹസികമായി കീഴ്പ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന വടിവാളും പിടിച്ചെടുത്തു. എ.എസ്.ഐമാരായ സെബാസ്റ്റ്യൻ, മുജീബ്, നന്ദു, സി.പി.ഒമാരായ സുധീഷ് ബാബു, ശ്യാം, ബിനു, ബിപിൻ, നകുലകുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |