പട്ടാമ്പി: വിവാഹം ശരിയാക്കാമെന്ന് പറഞ്ഞുപറ്റിച്ചെന്ന് ആരോപിച്ച് കൊപ്പത്ത് വിവാഹ ബ്രോക്കറെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറിയിൽ കടുകത്തൊടി പടിഞ്ഞാറേതിൽ അബ്ബാസ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നെല്ലായ കുണ്ടിൽവീട്ടിൽ മുഹമ്മദ് അലിയെ (40) പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. അലിക്ക് വിവാഹാലോചന ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് അബ്ബാസ് 10000 രൂപ വാങ്ങിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം ശരിയായില്ല. ബ്രോക്കറിൽ നിന്ന് അലി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഫോണിലൂടെ മൂന്നിലേറെ തവണ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ചൊവ്വാഴ്ച രാവിലെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മുഹമ്മദ് അലി വീട്ടിൽ നിന്ന് അബ്ബാസിനെ വിളിച്ചിറക്കി കത്തി ഉപയോഗിച്ച് തുരുതുരാ കുത്തുകയായിരുന്നു. അബ്ബാസിന്റെ മകൻ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൃത്യം നടത്തിയശേഷം പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. കഴുത്തിനും നെഞ്ചിനും കുത്തേറ്റ അബ്ബാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യം നടത്തി മടങ്ങവേ മുഹമ്മദ് അലിയെ കുലുക്കല്ലൂർ ഇടുതറയിൽവച്ചാണ് കൊപ്പം എസ്.ഐ എം.ബി. രാജേഷ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: നഫീസ. മക്കൾ: സുഹ്റ, സാജിത, ശിഹാബുദ്ദീൻ, ഇർഷാദ്, അസീസ്, സാഹിറ, സീനത്ത്.
ഫോട്ടോ... കൊല്ലപ്പെട്ട അബ്ബാസ്, പ്രതി മുഹമ്മദ് അലി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |