SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 AM IST

ശരിയല്ലാത്ത തന്ത്രങ്ങൾ

Increase Font Size Decrease Font Size Print Page

solar

പൊതുമേഖല പൊതുവെ ജനങ്ങളെ പറ്റിക്കില്ലെന്നൊരു ധാരണയുണ്ട്. എന്നാൽ ആ ധാരണ ശരിയല്ലെന്ന സംശയത്തിന് ഇടയാക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ ചില നടപടികൾ. ആദ്യം നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുന്നത് ചില വമ്പൻ സ്വകാര്യ കമ്പനികളുടെ രീതിയാണ്. വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിച്ചശേഷം പുതിയ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കും. ഏതാണ്ട് ഇതിനു സമാനമായ രീതിയാണ് പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കലിൽ കെ.എസ്.ഇ.ബിയും അനുവർത്തിച്ചത്. ഒന്നാമത് സോളാർ വയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുമായി അവർ മുന്നിട്ടിറങ്ങിയത് തന്നെ കേന്ദ്രത്തിന്റെ ഒരു നിബന്ധന പാലിക്കാൻ വേണ്ടിയാണ്. ഹരിത ഉൗർജ്ജനയത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനവും മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ച് ശതമാനം സോളാറിൽ നിന്നോ കാറ്റിൽ നിന്നോ കണ്ടെത്തണമെന്നും ഇത് പാലിച്ചില്ലെങ്കിൽ ഫെെൻ നൽകേണ്ടിവരുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നിയമത്തിലെ മുന്നറിയിപ്പ്. ഇത് മറികടക്കാൻ വേണ്ടിയാണ് പുരപ്പുറ സോളാർ പദ്ധതി ആവിഷ്‌കരിച്ചത്.

ബില്ലിൽ വൻകുറവ്, ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിക്ക് നല്ല വില, സബ്സിഡി ഇങ്ങനെ നിരവധി വാഗ്ദാനങ്ങൾ അവർ അന്ന് മുന്നോട്ടുവച്ചപ്പോൾ അത് വിശ്വസിച്ച നിരവധിപ്പേർ പുരപ്പുറത്ത് സോളാർ സ്ഥാപിക്കാൻ തുടങ്ങി. പലരും ലക്ഷങ്ങൾ മുടക്കി സോളാർ സ്ഥാപിച്ച് കഴിഞ്ഞപ്പോഴാണ് കെ.എസ്.ഇ.ബി തനിനിറം പുറത്തെടുത്തത്. സോളാർ ഉപഭോക്താക്കളിൽ നിന്ന് മറ്റുള്ളവരിൽ നിന്നെന്ന പോലെ ബിൽ ഇൗടാക്കാനും വിൽക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 78 പെെസ വെട്ടിക്കുറയ്ക്കാനുമുള്ള ചട്ടഭേദഗതിക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടുകയാണ് ബോർഡ് ചെയ്തത്. ഇതോടൊപ്പം സോളാർ ഉടമകളുടെ വീട്ടിൽ സ്ഥാപിച്ച നെറ്റ് മീറ്റർ മാറ്റി പകരം ഗ്രോസ് മീറ്റർ വയ്ക്കാനും ബോർ‌ഡ് തീരുമാനിച്ചു. ഗ്രോസ് മീറ്റർ വയ്ക്കുമ്പോൾ ഒരേസമയം രണ്ട് ചതിയാണ് നടക്കുക. ഒന്ന്-സോളാർ വൈദ്യുതിയുടെ വില 2.44രൂപയായി കുറയ്ക്കും. രണ്ട് വൈദ്യുതി ബിൽ മുഴുവനും ആദ്യം അടയ്ക്കണം. ഇതൊക്കെ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ആളുകൾ വലയിൽ വീഴില്ലായിരുന്നു. ഉദാഹരണത്തിന് 6000രൂപ വൈദ്യുതിബിൽ വരുന്ന ഉപഭോക്താവ് 4500 രൂപയുടെ വൈദ്യുതി സോളാറിലൂടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ നിലവിൽ 1500രൂപ അടച്ചാൽ മതി. എന്നാൽ പുതിയ ചട്ടം നിലവിൽ വന്നാൽ ആദ്യം മുഴുവൻ ബില്ലും അടയ്ക്കണം. വിൽക്കുന്ന വൈദ്യുതിക്ക് വൻനഷ്ടം സഹിക്കുകയും വേണം. ഇക്കാര്യങ്ങളൊക്കെ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടി ഞങ്ങളുടെ സ്വന്തം ലേഖകൻ പി.എച്ച്.സനൽകുമാർ ഒന്നിലധികം റിപ്പോർട്ടുകൾ ചെയ്തു. അതിന് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നു. പുരപ്പുറ സോളാർ സ്ഥാപിച്ച ഒരു ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതി അളവെടുപ്പിന്റെ മറവിൽ കൊള്ളയടിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം റെഗുലേറ്ററി കമ്മിഷൻ തടഞ്ഞതോടെ ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ജനങ്ങൾക്ക് ഗുണകരമായി മാറി എന്നതിനൊപ്പം ബോർഡിന്റെ ശരിയല്ലാത്ത ഒരു തന്ത്രം പൊളിക്കുകകൂടി ചെയ്തിരിക്കുന്നു. തത്‌കാലം നെറ്റ് മീറ്ററിംഗ് തുടർന്നാൽ മതിയെന്നും വേണമെങ്കിൽ പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വൈദ്യുതി മറ്റാർക്കെങ്കിലും വിൽക്കാനും അവകാശമുണ്ടെന്ന് റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിരിക്കുന്നു. തത്ക്കാലം നമ്മൾ രക്ഷപ്പെട്ടെങ്കിലും ജനങ്ങൾ കരുതൽ വെടിയരുത്. തലതിരിഞ്ഞ തന്ത്രങ്ങളുമായി ഏതുനിമിഷവും ബോർഡ് വീണ്ടും തിരിച്ചുവരാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROOFTOP SOLAR PANELS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.