വിഴിഞ്ഞം: തമിഴ്നാട്ടിലെ കുളച്ചൽ കടൽത്തീരത്തു നിന്ന് കണ്ടെത്തിയ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ആഴിമലയിൽ നിന്ന് കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റേതെന്ന് ഡി.എൻ.എ പരിശോധനാഫലം. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നിന്നുള്ള പരിശോധനാ ഫലം ഇന്നലെ കോടതിയിൽ സമർപ്പിച്ചു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒന്നാം പ്രതിയും പെൺകുട്ടിയുടെ സഹോദരീ ഭർത്താവുമായ കോട്ടുകാൽ ആർ.എസ്. ഭവനിൽ രാജേഷ് (34) ഇന്നലെ വിഴിഞ്ഞം പൊലീസിനു കീഴടങ്ങി.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ കഴിഞ്ഞ 9നാണ് രണ്ട് സുഹൃത്തുകൾക്കൊപ്പം കിരൺ ആഴിമലയിലെത്തുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ പിന്തുടർന്ന കിരണിനെ പിന്നീട് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. പെൺസുഹൃത്തിനെ കിരൺ കണ്ടുമടങ്ങുന്നതിനിടെ പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ള സംഘം വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞുനിറുത്തി മർദ്ദിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റി കൊണ്ടുപോയെന്നും ഇതിനിടെയാണ് കിരണിനെ കാണാതായതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രാജേഷിനെ മുഖ്യപ്രതിയാക്കി കേസെടുത്തത്.
കാണാതായി അഞ്ച് ദിവസം കഴിഞ്ഞാണ് കുളച്ചൽ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിരണിന്റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഉറപ്പാക്കുന്നതിനാണ് ഡി.എൻ.എ പരിശോധന നടത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ മൂന്ന് പ്രതികളിൽ രണ്ടുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. തുടർന്നാണ് രാജേഷ് കീഴടങ്ങിയത്. പെൺകുട്ടിയുടെ സഹോദരൻ ഹരി ഒളിവിലാണ്. മൂന്നാം പ്രതിയായ ഇവരുടെ സുഹൃത്ത് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ രാജേഷിനെ പൊലീസ് ചോദ്യംചെയ്‌തു. കാണാതായ കിരൺ ആഴിമലയിലെത്തിയതായി പെൺകുട്ടി രാജേഷിനെ വിവരമറിയിച്ചു. തുടർന്ന് രാജേഷ് കിരണിനെയും ഒപ്പമെത്തിയ യുവാക്കളെയും തടഞ്ഞുനിറുത്തി ചോദ്യം ചെയ്‌തെന്നും വാക്കേറ്റത്തിനിടെ കിരണിനെ രാജേഷ് മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ സമയത്താണ് പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരനും സംഭവസ്ഥലത്തെത്തുന്നത്. പെൺകുട്ടി വിളിച്ചിട്ടാണ് താൻ വന്നതെന്ന് പറഞ്ഞതിനെ തുടർന്ന് അത് ബോദ്ധ്യപ്പെടുന്നതിനായി പെൺകുട്ടിയോട് വിവരം തിരക്കാനാണ് കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയതെന്നും ഫോണിൽ സംസാരിക്കാൻ ബൈക്ക് നിറുത്തുന്നതിനിടെ കിരൺ ഇറങ്ങിയോടുകയായിരുന്നെന്നും രാജേഷ് മൊഴി നൽകിയതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.
മൃതദേഹം ഇന്ന് വിട്ടുനൽകും
മൃതദേഹം കിരണിന്റേതാണെന്ന് ഡി.എൻ.എ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കി ബന്ധുകൾക്ക് ഇന്ന് മൃതദേഹം വിട്ടുനൽകുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ആശാരിപ്പള്ളം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് കിരണിന്റെ മൃതദേഹമുള്ളത്. ഇന്നലെ സീൽ ചെയ്‌ത് കോടതിയിൽ സമർപ്പിച്ച ഡി.എൻ.എ ഫലത്തിന്റെ പകർപ്പ് വിഴിഞ്ഞം പൊലീസിന് ലഭിച്ചു. കുളച്ചൽ പൊലീസ് നടത്തിയ ഡി.എൻ.എ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |