വിദ്യാർത്ഥികൾക്ക് കെ.എസ്. ആർ. ടി. സി കൺസഷനുള്ള അപേക്ഷ നല്കുന്നതിലെ നടപടി ലഘൂകരിച്ച് നിലവിലെ ക്ളേശം ഒഴിവാക്കേണ്ടതാണ്.
അപേക്ഷ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി മുഖേന കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഏൽപ്പിച്ച്, കൺസഷൻ ടിക്കറ്റ് തിരികെ അതത് സ്ഥാപന മേധാവികളെ ഏൽപ്പിച്ചാൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പ്രയോജനമായേനെ. പല ഡിപ്പോകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. കൺസഷൻ വിതരണം നടത്തുന്നത് വീണ്ടും രണ്ടോ,മൂന്നോ ദിവസം കഴിഞ്ഞാണ്. ഇതുമൂലം രണ്ട് ദിവസവും ഡിപ്പോയിൽ ക്യൂനിന്ന് ബുദ്ധിമുട്ടേണ്ടി വരുന്നു. ഡിജിറ്റൽ മേഖലയിൽ വൻ വിപ്ലവം നടക്കുന്ന ഈ കാലത്ത് അപേക്ഷ സ്വീകരിക്കുന്നതിനോടൊപ്പം, കൺസഷൻ ടിക്കറ്റ് വിതരണവും നടത്തേണ്ടതാണ്. പല സർക്കാർ സേവനങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറിയ സാഹചര്യത്തിൽ നടപടികൾ അത്തരത്തിൽ ലഘൂകരിക്കാനും ആലോചിക്കാവുന്നതാണ്.
ആർ. എസ്. ഉണ്ണികൃഷ്ണൻ
കാട്ടായിക്കോണം.
മതവിദ്വേഷം എന്ന വിഷം
മതങ്ങളെ വേണ്ടവിധത്തിൽ മനസിലാക്കാതെ തീവ്രചിന്താഗതി പുലർത്തുകയും ആശയങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമായിട്ടുണ്ട്.
എല്ലാ മതങ്ങളിലും തീവ്ര സ്വഭാവവും അന്യമത വിദ്വേഷവുമുള്ള ചെറിയ വിഭാഗമുണ്ട്. ഇവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെ അനന്തരഫലം നാടിനെയാകെ ബാധിക്കുന്നു. അതത് മതത്തിലെ പുരോഹിതന്മാരും ആചാര്യന്മാരും ഇതിനെതിരെ രംഗത്ത് വരണം. വിശ്വാസികൾ ഇവരുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാതിരിക്കില്ല. മാത്രമല്ല, അന്യമതങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും സ്വന്തം മതം ഉൾക്കൊള്ളുന്ന ആദ്ധ്യാത്മികതയുടെയും സ്നേഹത്തിന്റെയും മൂല്യവും വിശ്വാസികളെ ബോദ്ധ്യപ്പെടുത്തുക. സമൂഹമാദ്ധ്യമങ്ങൾ വഴി തെറ്റായ സന്ദേശങ്ങളും വർഗീയ ചിന്താഗതിയും പ്രചരിപ്പിക്കുന്നവരെ കർശനമായി വിലക്കുകയും വേണം.
മതനിരപേക്ഷതയിലൂടെ മാത്രമേ വർഗീയതയെ തുരത്താനാവൂ. മതഭ്രാന്തന്മാരുടെ കൈയിലെ കളിപ്പാവകളാകാൻ പാവങ്ങളെ വിട്ടുകൊടുക്കാതിരിക്കാൻ ഭരണ-പ്രതിപക്ഷ- ജാതി-മത ഭേദമന്യേ സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങണം.
പ്രമോദ് സിദ്ധാർത്ഥൻ
കരുനാഗപ്പള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |