ന്യൂഡൽഹി: നേമം ടെർമിനൽ അടക്കം തിരുവനന്തപുരം ജില്ലയിലെ വിവിധ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾക്കും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ എന്നിവർക്ക് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്‌ണവ് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ചതിൽ വിവാദം. തലേദിവസം സമാന വിഷയങ്ങൾക്കായി ബി.ജെ.പി സംഘം മന്ത്രിയെ കണ്ടിരുന്നു.
മൂന്നാഴ്‌ച മുൻപേ സി.പി.എമ്മിന്റെ രാജ്യസഭാ നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിൽ എം.പി എമാർ വഴി റയിൽവേ മന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെട്ടപ്പോൾ കാണാമെന്നാണ് മറുപടി ലഭിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു. ഇതിനു പുറമെ ഡൽഹി കേരളാഹൗസ് വഴി ശ്രമിച്ചപ്പോഴും തടസങ്ങൾ പറഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രിമാർ ബുധനാഴ്‌ച ഡൽഹിയിലെത്തിയത്. എന്നാൽ ഇന്നലെ കൂടിക്കാഴ്‌ചയ്‌ക്കുള്ള സമയം ചോദിച്ചപ്പോൾ കാണാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു.
ബുധനാഴ്‌ച വൈകിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് റെയിൽവേ മന്ത്രി കൂടിക്കാഴ്‌ച അനുവദിച്ച ശേഷം തൊട്ടടുത്ത ദിവസം സംസ്ഥാന മന്ത്രിമാർക്ക് അനുമതി നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി.അശ്വനി വൈഷ്‌ണവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകുമെന്ന് സംസ്ഥാന മന്ത്രിമാർ അറിയിച്ചു.
അശ്വനിവൈഷ്‌ണവ് അനുമതി നിഷേധിച്ചതിനെ തുടർന്ന് റെയിൽവേ സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. ത്രിപാഠി എന്നിവരെയാണ് കേരള മന്ത്രിമാർ കണ്ടത്. വൈഷ്‌ണവിനുള്ള നിവേദനം ഒാഫീസിലെത്തിച്ചു.
നേമം ടെർമിനൽ ഉപേക്ഷിച്ചിട്ടില്ലെന്ന്
അറിയിച്ചതായി മന്ത്രിമാർ
നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു, ജി.ആർ. അനിൽ എന്നിവർ കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ വി.കെ. ത്രിപാഠി എന്നിവരെ കണ്ട് നിവേദനം നൽകി. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ ചെയർമാൻ പറഞ്ഞതായി സംസ്ഥാന മന്ത്രിമാർ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം അറിയിച്ചു.റെയിൽവേ സഹമന്ത്രിയും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
നെടുമങ്ങാട്-ചെങ്കോട്ട പാതയ്ക്കായി നിവേദനം
തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട്-പാലോട്, കുളത്തുപ്പുഴ, തെൻമല വഴി ചെങ്കോട്ടയ്ക്കുള്ള നിർദ്ദിഷ്ട പാത യാഥാർത്ഥ്യമാക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ റെയിൽവേക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |