ചെന്നൈ: പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ച 55കാരനായ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ അദ്ധ്യാപകനായ വാൽപാറ സ്വദേശി പ്രഭാകരനാണ് പിടിയിലായത്. അദ്ധ്യാപകൻ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികൾ വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് പ്രഭാകരൻ സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതൽ പരിശീലനത്തിന്റെ മറവിൽ ഇയാൾ പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. അദ്ധ്യാപകന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശമുണ്ടെന്ന് മനസിലായ കുട്ടികൾ പ്രധാനാദ്ധ്യാപികയെ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നതിന് പകരം ആശ്വസിപ്പിച്ച് അയക്കുകയാണ് അവർ ചെയ്തത്. തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ ഉപരോധിച്ചത്.
കോയമ്പത്തൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ രക്ഷിതാക്കൾ തയാറായില്ല. കായിക അദ്ധ്യാപകനെതിരെയും പ്രധാന അദ്ധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി. പ്രശ്നം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്നു സസ്‌പെൻഡ് ചെയ്‌തു. ഇതോടെയാണ് മാതാപിതാക്കള്‍ ഉപരോധം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |