തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികളുടെ വികസന ഫണ്ടിൽ തട്ടിപ്പ് നടത്തിയവർക്ക് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്കെതിരെയാണ് നടപടി.
രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. മുൻ എസ്.സി ഡയറക്ടർ എ.ജെ രാജൻ, എസ്.സി വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെന്റ് ഓഫീസർ സി സുരേന്ദ്രൻ, കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ ഉടമ സുകുമാരൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് തൊഴിലവസരം നൽകുന്നതിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിയിലാണ് അഴിമതി നടന്നത്. 2002-2003 കാലയളവിൽ വിദ്യാർത്ഥികള്‍ക്ക് കമ്പ്യൂട്ടർ പഠനത്തിനായി സർക്കാർ തുക അനുവദിച്ചിരുന്നു. കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകാൻ വർക്കലയിലെ രജിസ്ട്രേഷനില്ലാത്ത കമ്പ്യൂട്ടർ സ്ഥാപനത്തിനാണ് ഉദ്യോഗസ്ഥർ ചേർന്ന് പണം നൽകിയത്.
ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികള്‍ക്ക് സർട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും സർക്കാർ നൽകിയ പണം വകമാറ്റിയെന്നും വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥർ കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് ഈ സ്ഥാപനത്തെ തിരഞ്ഞെടുത്തതെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |