കൊച്ചി: ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഷാർജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണ് ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നുമാണ് സ്വപ്ന ആരോപിക്കുന്നത്.
'കോഴിക്കോട്ടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിന്റെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്. വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും ഇതെല്ലാം ചെയ്തത്.'- സ്വപ്ന ആരോപിച്ചു.
അതേസമയം,മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും നളിനി നെറ്റോ ഐഎഎസും താനുമായി ക്ലിഫ് ഹൗസിൽ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും. ബിസിനസ് ആവശ്യങ്ങൾ തടസമില്ലാതെ നടത്തിക്കിട്ടാൻ പാരിതോഷികമായി എത്ര സ്വർണം നൽകണമെന്ന് കമല വിജയൻ ചോദിച്ചുവെന്നും സ്വപ്ന ആരോപിച്ചു. മകൾക്ക് ബിസിനസ് ചെയ്യാൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. വീണാ വിജയൻ, കമല വിജയൻ, കെ ടി ജലീൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് ഉടൻ തന്നെ മാദ്ധ്യമങ്ങൾക്ക് കൈമാറുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |