മോസ്‌കോ: യുക്രെയിൻ അധിനിവേശത്തിൽ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശീതസമരം ശക്തമാക്കുന്നതിനിടെ, 39 ബ്രിട്ടീഷ് പൗരൻമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റഷ്യ അറിയിച്ചു. ഇവർ റഷ്യയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ലേബർ പാർട്ടി നേതാവ് കെയിർ സ്റ്റാമർ എന്നിവരും ലിസ്റ്റിൽ പെടുന്നു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും റഷ്യയെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഇവരെ ബ്ളാക്ക്ലിസ്റ്റിൽപ്പെടുത്തിയത്.പട്ടികയിൽ ഇനിയും ആളുകളെ ഉൾപ്പെടുത്തുമെന്നും റഷ്യ അറിയിച്ചു.
യുക്രെയിനൊപ്പം നിലയുറപ്പിച്ച ബ്രിട്ടനാണ് ഇത്തരം സംഘർഷത്തിലേക്ക് നയിച്ചതെന്നും റഷ്യ കുറ്റപ്പെടുത്തി.
യുക്രെയിൻ അധിനിവേശം ആരംഭിച്ചത് മുതൽ രാഷ്ട്രീയ പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും അടക്കം നിരവധി ബ്രിട്ടീഷ് പൗരന്മാരെ റഷ്യയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. നിരവധി ലേബർ എം.പിമാർ, സ്‌കോട്ടിഷ് പാർലമെന്റേറിയൻമാർ, ഹൗസ് ഒഫ് ലോർഡ്സ് അംഗങ്ങൾ, ബി.ബി.സി മേധാവികളിലൊരാളായ ജോനാഥൻ മൺറോ, ടിവി അവതാരകൻ പിയേഴ്സ് മോർഗൻ, ബി.ബി.സി ന്യൂസ് അവതാരകൻ ഹ്യൂ എഡ്വേർഡ്സ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |