നാല് വീടുകൾ ഭാഗികമായി തകർന്നു
ആലപ്പുഴ: വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും കടലിൽ വേലയേറ്റം ശക്തമാകുകയും ചെയ്‌തോടെ ജില്ല അതീവ ജാഗ്രതയിലായി. ഇന്നലെ മഴയിലും കാറ്റിലും ജില്ലയിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴ താലൂക്കിൽ മൂന്നും മാവേലിക്കര താലൂക്കിൽ ഒരു വീടുമാണ് തകർന്നത്. മിന്നൽപ്രളയത്തിന് സാദ്ധ്യയുള്ളതായുള്ള കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം നൽകി.
പൊലീസ്, റവന്യൂ, ഫയർഫോഴ്സ്, വൈദ്യുതി, ഫിഷറീസ് വകുപ്പുകൾ മുൻകരുതൽ പ്രവർത്തനങ്ങൾ തുടങ്ങി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അനുഭവപ്പെട്ട ശക്തമായ മഴയെത്തുടർന്ന് പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മിക്കപ്രദേശങ്ങളിലും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്.
നദികളുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ മിക്കഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലും വടക്കൻ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്.
പൊഴികൾ തുറന്നത് ആശ്വാസം
ജില്ലയിലെത്തുന്ന കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി, കായംകുളം പൊഴികളും തുറന്ന് കിടക്കുന്നത് ആശ്വാസകരമാണ്. തൃക്കുന്നപ്പുഴയിൽ ദേശീയജലപാതക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനായി ഷട്ടറിന്റെ ഭാഗം മണൽ ഉപയോഗിച്ച് അടച്ചതിനാൽ നീരൊഴുക്ക് തടസപ്പെട്ടു. പുളിക്കീഴ് ആറ്റിൽ ഓരുമുട്ടിനായി നിർമ്മിച്ച താത്കാലിക ബണ്ട് പൂർണമായും പൊളിച്ച് നീക്കാത്തതും നവീകരിച്ച കാർത്തികപ്പള്ളി തോട്ടിൽ മണൽ അടിഞ്ഞു കൂടിയതും പലഭാഗങ്ങളിലെ കൈയേറ്റവും നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ഡാം തുറന്നാൽ
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഡാമുകൾ തുറക്കേണ്ടി വന്നാൽ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകും.
മത്സ്യബന്ധനം പാടില്ല
കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകരുത്.
വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.
ജലഗതാഗതം നിരോധിച്ചു
കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ജില്ലയിൽ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ(ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ), ചെറുവള്ളങ്ങൾ എന്നിവയിലുള്ള യാത്ര നാളെ അർദ്ധരാത്രി വരെ നിരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |