സ്വത്തുക്കൾ മരവിപ്പിച്ചേക്കും
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ ഹെറാൾഡ് സ്ഥാപനത്തിന്റെ ഡൽഹിയിലെ പ്രധാന ഒാഫീസ് അടക്കം 12 ഇടങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്ഡ് നടത്തി. സ്ഥാപനത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചേക്കും. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസർക്കാർ അടവാണ് റെയ്ഡെന്ന് കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡിന്റെ പേരിൽ ഏതാണ്ട് 2000 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് കണക്ക്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേർണലിനെ, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്‌ടർമാരായ യംഗ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ആരോപിച്ചുള്ള കേസിലാണ് ഇ.ഡി നടപടി. കേസിൽ സോണിയയെയും രാഹുലിനെയും ഡൽഹിയിൽ തുടർച്ചയായ ദിവസങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു.
ഡൽഹി ബഹാദൂർ ഷാ സഫർമാർഗിലെ നാഷണൽ ഹെറാൾഡ് കെട്ടിടത്തിൽ റെയ്ഡ് പുരോഗമിക്കുമ്പോൾ പുറത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. ഡൽഹി പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്. റെയ്ഡ് നടത്തി കോൺഗ്രസിനെ നിശബ്‌ദമാക്കാമെന്ന് കരുതേണ്ടെന്ന് എ.ഐ.സി.സി നേതാവ് ജയ്‌റാം രമേശ് എം.പി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |