കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് തനിക്കെതിരെ രജിസ്റ്റർചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകി.
നടപടിക്രമങ്ങൾ പാലിക്കാതെ എടുത്ത കേസ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരനായ സാൽവദോറിനെ 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ പിടികൂടിയതാണ് കേസിനടിസ്ഥാനം മയക്കുമരുന്നുകേസിൽ ഇയാളെ വഞ്ചിയൂർ സെഷൻസ് കോടതി പത്തുവർഷം തടവിന് ശിക്ഷിച്ചു. അപ്പീലിൽ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതേവിട്ടത്.
പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടിക്ളാർക്കിനെ സ്വാധീനിച്ച് അടിവസ്ത്രത്തിൽ മാറ്റംവരുത്തി പ്രതിയെ രക്ഷിച്ചതാണെന്ന് പിന്നീട് കണ്ടെത്തി.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം കോടതിയുടെ ശിരസ്‌തദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് കേസെടുത്തു.
എന്നാൽ കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിക്ക് പരാതി നൽകണമെന്നും പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |