കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന ഉളിയക്കോവിൽ ജനകീയ നഗർ 20 മിക്കിഭവനത്തിൽ ജനയുഗം വി. ഭാസ്‌കരൻ (97) അന്തരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്വാതന്ത്ര്യസരമ പെൻഷൻ ജില്ലയിൽ ലഭിക്കുന്ന ഏക വ്യക്തിയായിരുന്നു ജനയുഗത്തിലെ ജീവനക്കാരനായിരുന്ന ഭാസ്കരൻ. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. കശുഅണ്ടി തൊഴിലാളികളുടെ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ അദ്ദേഹം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. ഉളിയക്കോവിലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച ഭൗതികശരീരത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ, മന്ത്രി ജെ. ചിഞ്ചുറാണി, അഡ്വ. ജി. ലാലു, അഡ്വ. ആർ. രാജേന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ സർക്കാരിനുവേണ്ടി റീത്ത് സമർപ്പിച്ചു. ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: അംബുജാക്ഷി. മക്കൾ: വിജയമ്മ, ഉഷ, രാഗിണി (ജനയുഗം), മോളി, ജയകുമാർ, ഗോപകുമാർ. മരുമക്കൾ: പരേതനായ ഭാസ്‌കരൻ, തിലകൻ, സുരേഷ്ബാബു, ദേവരാജൻ, ഗീത, ബീന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |