തിരുവനന്തപുരം: ജാതി തിരിച്ച് സ്‌പോർട്സ് ടീമുകൾ രൂപീകരിക്കുമെന്ന തരത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയായിൽ അടക്കം വ്യാപക പ്രതിഷേധം. മേയർക്കെതിരെ പട്ടികജാതി നിയമപ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പിയും പട്ടികജാതി വിഭാഗക്കാരെ അധിക്ഷേപിച്ച മേയർ മാപ്പ് പറയണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. വിവിധ പട്ടികജാതി സംഘടനകളും മേയർക്കെതിരെ പ്രതിഷേധിച്ചു.
അതേസമയം, പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായി പ്രത്യേക ടീം രൂപീകരിക്കില്ലെന്ന് വിശദീകരിച്ച് മേയർ ഇന്നലെ വാർത്താ സമ്മേളനം നടത്തി. പരിശീലനം ഒരുമിച്ചായിരിക്കുമെന്നും കഴിവ് തെളിയിക്കുന്നവരെ ടീമിൽ ഉൾപ്പെടുത്തുമെന്നും മേയർ അറിയിച്ചു. കൂടുതൽ പേർക്ക് പരിശീലനം നൽകാനായി 13,14 തീയതികളിൽ പൂജപ്പുര മൈതാനത്ത് വീണ്ടും സെലക്ഷൻ ട്രയൽ നടത്തും.
പദ്ധതി വിഹിതത്തിൽ പട്ടികജാതി വിഭാഗത്തിനായി വകയിരുത്തുന്ന തുക ആ മേഖലയിൽ മാത്രമേ വിനിയോഗിക്കാൻ കഴിയൂവെന്ന് മേയർ പറഞ്ഞു. ഫണ്ട് പൂർണമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നവരുടെ മനസിലെ ആശയമാണ് പുറത്തായതെന്നും മേയർ പറഞ്ഞു. ജാതി വിവേചനത്തോടെയുള്ള പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി കൗൺസിലർമാർ ഇന്നലെ കോർപറേഷനിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രഖ്യാപനം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ മേയർക്കെതിരെ സമരം ശക്തമാക്കുമെന്നും അടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു. അഞ്ച് കായിക ഇനങ്ങളിൽ ജനറൽ വിഭാഗത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി കോർപറേഷന്റെ സ്വന്തം ടീമുകൾ രൂപീകരിക്കുമെന്നായിരുന്നു മേയറുടെ പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |