തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ആശ്വാസമായി മന്ത്രിസഭാ യോഗ തീരുമാനം. റേഷൻ കടകളിലൂടെ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തിയ ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മിഷൻ കുടിശിക നൽകാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2021 മേയ് മാസം റേഷൻ കടകൾ വഴി 85,29,179 കിറ്റുകൾ വിതരണം ചെയത ഇനത്തിൽ കിറ്റിന് അഞ്ച് രൂപ നിരക്കിൽ 4,26,45,895 രൂപയാണ് അനുവദിക്കുക. സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യത്തിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ-
എ പി ജെ അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയ്ക്ക് കണ്ടെത്തിയ 100 ഏക്കർ ഭൂമിയിൽ സർവ്വകലാശാല വികസനത്തിന് അതിർ നിശ്ചയിച്ച 50 ഏക്കർ ഭൂമി കഴിച്ച് ബാക്കി 50 ഏക്കർ ട്രസ്റ്റ് റിസേർച്ച് പാർക്കിന് സമാനമായ ടെക്‌നോളജി വികസന പദ്ധതികൾ കൈകാര്യം ചെയ്യുന്ന സർക്കാർ / സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക് എ പി ജെ അബ്ദുൾകലാം സാങ്കേതിക ശാത്ര സർവ്വകലാശാലയുടെ പേരിൽ കിഫ്ബി ഫണ്ടിങ്ങ് വഴി ഏറ്റെടുക്കാൻ തീരുമാനിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് പ്രത്യേക ശിക്ഷാ ഇളവിന് അർഹരെന്ന് കണ്ടെത്തിയ 33 തടവുകാർക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നൽകി അകാല വിടുതൽ അനുവദിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിന്ന് ഒരു ആംഡ് പൊലീസ് ഇൻസ്‌പെക്ടർ തസ്തിക പൊലീസ് ആസ്ഥാനത്തെ എക്സ് സെൽ യൂണിറ്റിലേക്ക് മാറ്റാൻ തീരുമാനിച്ചു. സിനിമാ ഓപ്പറേറ്റർ തസ്തിക നിറുത്തി പൊലീസ് ആസ്ഥാനത്തെ എക്സ് സെൽ യൂണിറ്റിലേക്ക് ഒരു സിവിൽ പൊലീസ് ഓഫീസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. സാങ്കേതിക വിഭാഗം തസ്തികകളായ , മേസൻ പി.സി (തിരുവനന്തപുരം സിറ്റി), റോണിയോ ഓപ്പറേറ്റർ (പൊലീസ് ആസ്ഥാനം), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ (ടെലികമ്യൂണിക്കേഷൻ ആസ്ഥാനം) എന്നിവ നിർത്തലാക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |