തളിപ്പറമ്പ്: സ്‌കൂളിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 79 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും പോക്‌സോ കോടതി വിധിച്ചു. ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദൻ നമ്പൂതിരിയെയാണ് (50) തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതി ജഡ്ജി സി.മുജീബ്റഹ്‌മാൻ ശിക്ഷിച്ചത്.
അദ്ധ്യാപകനായിരിക്കെ അഞ്ച് വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിച്ചെന്നാണ് കേസ്. പരാതി കിട്ടിയിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതിന് പ്രതി ചേർക്കപ്പെട്ട പ്രധാനാദ്ധ്യാപിക, ഹെൽപ്പ് ഡെസ്‌ക്ക് ഇൻ ചാർജ് എന്നിവരെ കോടതി വെറുതേ വിട്ടു.
അഞ്ച് പരാതികളാണ് ഗോവിന്ദൻ നമ്പൂതിരിക്കെതിരെ ഉണ്ടായിരുന്നത്. അതിൽ ഒരാൾ കൂറുമാറിയതിനെ തുടർന്ന് നാല് കേസുകളിലാണ് ശിക്ഷ. പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളിൽ 7 വർഷം വീതമാണ് ശിക്ഷ. 2014 ഫെബ്രുവരി 21 ന് എ.ഇ.ഒ അന്വേഷണം നടത്തി ഗോവിന്ദൻ നമ്പൂതിരിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഫെബ്രുവരി 23നാണ് ഗോവിന്ദനെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്‌തു.പിന്നീട് സർവീസിൽ നിന്ന് നീക്കി.
സാക്ഷിയായ മുഖ്യാദ്ധ്യാപിക വിചാരണ വേളയിൽ കൂറുമാറി. അന്നത്തെ പെരിങ്ങോം സി.ഐ സുഷീർ, എസ്.ഐ പി.ബി.സജീവ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |