ബീജിംഗ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ ചൈന-തായ്‌വാൻ സംഘർഷം രൂക്ഷമാകുന്നു. ദ്വീപ് രാഷ്ട്രമായ തായ്‌വാന് ചുറ്റും കടലിൽ ആറു സ്ഥാനങ്ങളിൽ യുദ്ധക്കപ്പലുകൾ നിരത്തിയും ഫുജിയൻ തീരത്ത് തമ്പടിച്ചും നേരത്തെ ചെെന സൈനികാഭ്യാസം തുടങ്ങിയിരുന്നു.
ഇപ്പോഴിതാ സൈനികാഭ്യാസത്തിന്റെ ഭാഗമായി തായ്‌വാൻ കടലിടുക്കിൽ ഇന്ന് 'മിസൈൽ ആക്രമണം' നടത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ തന്നെ ചൈനീസ് നാവികസേനയുടെ കപ്പലുകളും സൈനിക വിമാനങ്ങളും തായ്‌വാൻ കടലിടുക്ക് മുറിച്ചുകടന്നതായും ബീജിംഗിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ തായ്‌വാൻ മിസൈൽ സംവിധാനങ്ങളും നാവികസേനാ കപ്പലുകളും വിന്യസിച്ചതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
നാൻസി പെലോസിയെ ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കാൻ തായ്‌വാനിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനങ്ങൾ ആരംഭിച്ചത്. യുക്രെയിനിൽ റഷ്യ നടത്തിയതുപോലുള്ള അധിനിവേശം ഇവിടെ ചൈന നടത്തുമോയെന്ന ആശങ്ക ലോകരാഷ്ട്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. നിരവധി ചൈനീസ് യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി തായ്‌വാൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കിഴക്കൻ തിയേറ്റർ കമാൻഡിന്റെ സംയുക്ത സൈനികാഭ്യാസമാണ് നടത്തുന്നത്. നാവിക, വ്യോമ സേനകളെ കൂടാതെ റോക്കറ്റ്, സ്ട്രാറ്റാജിക് സപ്പോർട്ട്, ജോയിന്റ് ലോജിസ്റ്റിക്സ് സപ്പോർട്ട് സേനകളും ഈസ്‌റ്റേൺ തിയേറ്റർ കമാൻഡിനൊപ്പമുണ്ട്.
ചൈനീസ് സൈനികാഭ്യാസത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് അംബാസഡർ നിക്കോളാസ് ബേൺസിനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. അതേസമയം, തായ്‌വാന്റെ കിഴക്ക് ഫിലിപ്പീൻസ് കടലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |