തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്ര് അസോസിയേഷനിലെ പോര് ക്രമസമാധാനനിലയെ ബാധിക്കുന്ന നിലയായതോടെ ഇരുവിഭാഗങ്ങളും പൊലീസ് സംരക്ഷണം തേടി. കഴിഞ്ഞ ദിവസം ഭാരവാഹികളെ പ്രഖ്യാപിച്ച ഐ വിഭാഗം കന്റോൺമെന്റ് പൊലീസിനെ സമീപിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ പൊലീസ് സംരക്ഷണം തേടി എ വിഭാഗം കന്റോൺമെന്റ് പൊലീസിന് പുറമേ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെയും സമീപിച്ചു. ഇന്ന് മുതൽ പത്രിക സമർപ്പിക്കുമെന്നാണ് എ വിഭാഗത്തിന്റെ പ്രഖ്യാപനം. സംഘർഷത്തിലേക്ക് നീങ്ങാൻ സാദ്ധ്യതയേറെ.
സംഘടനാചട്ടപ്രകാരം പ്രസിഡന്റിനാണ് പൂർണ അധികാരമെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ റിട്ടേണിംഗ് ഓഫീസറായി പി.സി. സാബുവിനെ നിശ്ചയിച്ചെന്നും എ ഗ്രൂപ്പ് പറയുന്നു. റിട്ടേണിംഗ് ഓഫീസറാണ് വോട്ടെടുപ്പ് വിജ്ഞാപനമിറക്കിയത്. ഇന്ന് വൈകിട്ട് 5.30 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. 11നാണ് വോട്ടെടുപ്പ്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ കെ.പി.സി.സി നിർദ്ദേശിച്ചതനുസരിച്ചാണ് തങ്ങളുടെ നീക്കമെന്നാണ് ഇവർ പറയുന്നത്.
എന്നാൽ, ജനറൽബോഡി നിശ്ചയിച്ച ഷെഡ്യൂളനുസരിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതെന്ന് ഐ ഗ്രൂപ്പും അവകാശപ്പെട്ടു. അവരുടെ വാദമനുസരിച്ച് ജൂലായ് 30ന് വൈകിട്ട് 5.30വരെയാണ് പത്രികാസമർപ്പണ സമയം. എതിരാളികളില്ലാത്തതിനാൽ ഭാരവാഹികളെ വോട്ടെടുപ്പില്ലാതെ തന്നെ പ്രഖ്യാപിച്ചു. 350 പേർ പങ്കെടുത്ത യോഗത്തിലാണ് റിട്ടേണിംഗ് ഓഫീസർ ആനാട് രാമചന്ദ്രൻ നായർ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ് ഐ വിഭാഗക്കാർ പറയുന്നത്.
ഓഫീസിന്റെ താക്കോൽ എ വിഭാഗത്തിന്റെ കൈവശമായിരുന്നതിനാൽ കഴിഞ്ഞദിവസം ഐയുടെ പുതിയ ഭാരവാഹികൾ പൂട്ട് തകർത്ത് ഓഫീസിൽ പ്രവേശിച്ചു. ഇന്നലെയും അവർ ഓഫീസിലെത്തി. എന്നാൽ, ഓഫീസ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് എക്കാർ അവകാശപ്പെടുന്നുണ്ട്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത വിവരം ചീഫ്സെക്രട്ടറിയെയും ഐ വിഭാഗം ധരിപ്പിച്ചിട്ടുണ്ട്. ജനറൽസെക്രട്ടറിയാണ് സ്ഥാവരജംഗമവസ്തുക്കളുടെ കസ്റ്റോഡിയനെന്നതിനാൽ മിനുട്സ്ബുക്ക് ഉൾപ്പെടെ അവരുടെ കൈവശമാണെന്നത് എ വിഭാഗത്തിന് കുരുക്കാണ്. തർക്കം കോടതിയിലേക്ക് നീളാനും മതി.
കെ. സുധാകരൻ ഇടപെടുന്നു
കോൺഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ചേരിപ്പോരിൽ ഇടപെട്ട കെ.പി.സി.സി നേതൃത്വം
ഇരുവിഭാഗങ്ങളോടും സംയമനം പാലിക്കാൻ നിർദ്ദേശിച്ചു.
ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്നും അതുവരെ മറ്റ് നീക്കങ്ങൾ ഇരുവിഭാഗങ്ങളും നിറുത്തിവയ്ക്കണമെന്നും കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ കർശനമായി നിർദ്ദേശിച്ചു. ഇന്ദിരാഭവനിലേക്ക് വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്.
എന്നാൽ വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് എ, ഐ വിഭാഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |