ശബരിമല: പെരുമഴയെ അവഗണിച്ച് ആയിരക്കണക്കിന് ഭക്തർ ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇന്നലെ നിറപുത്തരി പൂജയുടെ അനുഗ്രഹം നേടാനെത്തി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന കതിർകറ്റകൾ പുലർച്ചെ 5.15 ന് കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. അവിടെനിന്ന് മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും സഹകാർമ്മികരും ചേർന്ന് ശരണം വിളികളോടെ നെൽക്കതിരുകൾ കിഴക്കേ മണ്ഡപത്തിൽ സമർപ്പിച്ചു. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടത്തി കതിർക്കറ്റകളിലേക്ക് ലക്ഷ്മീ ചൈതന്യം ആവാഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി കതിർകറ്റകൾ ശ്രീകോവിലിനുള്ളിലേക്ക് എഴുന്നെള്ളിച്ചു. മൂലവിഗ്രഹത്തിനു മുന്നിൽ സമർപ്പിച്ച് പ്രത്യേകപൂജ നടത്തി. പുന്നെല്ലിന്റെ അവിൽ ഭഗവാന് നേദ്യമായി സമർപ്പിച്ചു. പൂജിച്ച നെൽക്കതിർ ആദ്യം ശ്രീകോവിലിന് മുന്നിൽ കെട്ടി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് പ്രസാദമായും നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവരും പങ്കെടുത്തു. കലശാഭിഷേകം, കളഭാഭിഷേകം എന്നിവയോടെ ഉച്ചപൂജയും വൈകിട്ട് ദീപാരാധനയ്ക്കുശേഷം പടിപൂജയും നടന്നു. രാത്രി 10 മണിയോടെ നടയടച്ചു. ഒരു വർഷത്തെ താന്ത്രിക കർമ്മങ്ങൾ പൂർത്തിയാക്കി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഇന്നലെ പടിയിറങ്ങി. ചിങ്ങമാസപൂജകൾക്കായി 16 ന് വൈകിട്ട് നടതുറക്കും. അടുത്ത ഒരു വർഷം കണ്ഠരര് രാജീവരർക്കാണ് താന്ത്രിക ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |