കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് തന്നെ വിചാരണ നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഉത്തരവിന് പിന്നാലെ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റി. അഭിഭാഷകർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. മറ്റന്നാൾ കേസ് പരിഗണിക്കുന്നത് സെഷൻസ് കോടതിയിലാണ്.
നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസിന്റെ മേൽനോട്ടത്തിലാണ് വിചാരണ നടക്കുന്നത്. എന്നാൽ ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവിറക്കിയത്. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ നടി ആവശ്യപ്പെട്ടിരുന്നു.
എറണാകുളം സിബിഐ കോടതി ജഡ്‌ജിയായി പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്‌ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ വിചാരണ ചുമതല ഏൽപ്പിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സിബിഐ കോടതിയിലെ വിചാരണ തുടരുകയായിരുന്നു. എറണാകുളം സിബിഐ കോടതിയിൽ നിന്ന് കേസിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുൻപും നടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |