കുട്ടനാട് : പാറയ്ക്കൽ കലുങ്ക്, കോരവളവ്, മാമ്പുഴക്കരി, മണലാടി മുക്ക്, പള്ളിക്കുട്ടുമ്മ, ഒന്നാങ്കര, പൂപ്പള്ളി തുടങ്ങി പല പ്രധാന ജംഗ്ഷനുകളിലും വൻതോതിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്ന് എ. സി റോഡിലൂടെയുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചു. ആലപ്പുഴ ഡിപ്പോയിൽ നിന്നു മങ്കൊമ്പ്, തട്ടാശ്ശേരി ബസ് സർവീസ് പേരിനു മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ ഗതാഗതം തടസപ്പെട്ട് കുട്ടനാട് ഏറെക്കുറെ ഒറ്റപ്പെട്ട സ്ഥിതിയിലായി
റോഡിലെ ജലനിരപ്പ് അപകടകരമായ രീതിയിലേക്ക് ഉയർന്നതോടെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ചങ്ങനാശ്ശേരിയിൽ നിന്നുള്ള എല്ലാ സർവ്വീസുകളും നിറുത്തിവച്ചത്. സ്വകാര്യ വ്യക്തികൾ നടത്തിവരുന്ന ട്രാക്ടർ സർവ്വീസുകളാണ് യാത്രയ്ക്ക് ആശ്രയം.
വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കഴിഞ്ഞദിവസേത്തേതിലും കൂടിയതോടെ കുട്ടനാട്ടിൽ ഇന്നലെ സാധാരണ ജീവിതം താളം തെറ്റി. വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടായതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ പോലുംകഴിയാത്ത സ്ഥിതിയിലായി. കുട്ടനാടിന്റെ വിവിധ കേന്ദ്രങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 121 കുടുംബങ്ങളിൽ നിന്നായി 439 ഓളം പേരാണ് ഇവിടങ്ങളിൽ കഴിഞ്ഞുവരുന്നത്.
സഹായമായി ബോട്ട് സർവീസുകൾ
ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രക്കാരെത്തുന്നതനുസരിച്ച് ജലഗതാഗത വകുപ്പിന്റെ പുളിങ്കുന്ന് സ്റ്റേഷനിൽ നിന്നു കിടങ്ങറ കെ.സി ജെട്ടിയിലേക്ക് ഒന്നര മണിക്കൂർ ഇടവേളകളിൽ യാത്രാബോട്ട് സർവീസ് നടത്തുന്നുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ ഇടവിട്ട് ബോട്ടുകൾ കിടങ്ങറയിലേക്കും സർവ്വീസ് നടത്തുന്നുണ്ട്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കും ബോട്ട് ജെട്ടിയിലടുപ്പിക്കുന്നതിനുള്ള പ്രയാസവും കാരണം മറ്റു ജെട്ടികളിൽ നിന്നു യാത്രക്കാർക്ക് ബോട്ടിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രയാസമായിട്ടുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |