കൊച്ചി: മെഡിക്കൽ പ്രവേശനത്തിന് എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടുത്തി ഓപ്‌ഷൻ ഭേദഗതി ചെയ്യാൻ ഹൈക്കോടതി പത്തു ദിവസം കൂടി അനുവദിച്ചു. ഇന്നലെ മുതൽ പത്തു ദിവസത്തേക്ക് ഇതിനായി ഓൺലൈൻ പോർട്ടൽ തുറന്നു നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. തിരുവനന്തപുരം പെരിങ്ങമല സ്വദേശി ഡി. ഫാത്തിമ ഉൾപ്പെടെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണിത്.
2022 - 2023 അക്കാഡമിക് വർഷം മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് വിഷയം മാറ്റാനും അധിക വിഷയങ്ങൾ കൂട്ടിച്ചേർക്കാനും അനുമതി നൽകിയിരുന്നെങ്കിലും എൻ.ആർ.ഐ ക്വാട്ടയിലേക്ക് കൂടി ഓപ്ഷൻ നൽകാൻ അനുവദിക്കുന്നില്ല എന്നായിരുന്നു ഹർജിക്കാരുടെ പരാതി. എൻ.ആർ.ഐ ക്വാട്ടയിൽ ഉൾപ്പെടെ അധിക ഓപ്ഷൻ അനുവദിച്ചാൽ നടപടിക്രമങ്ങൾ വൈകാനിടയുണ്ടെന്ന എൻട്രൻസ് കമ്മിഷണറുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകുന്നത് നടപടി ക്രമം വൈകാനിടയാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |