ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) സംഘടനയിൽ നിന്നുള്ള ഭീഷണികൾക്കെതിരെയാണ് ഗാസയിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അഞ്ച് വയസുള്ള പെൺകുട്ടിയും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ ഉന്നത കമാൻഡർ തയ്‌സീർ ജബരിയും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പി.ഐ.ജെ തീവ്രവാദികളാണെന്ന് തിരിച്ചറിഞ്ഞു. പലസ്തീൻ ടവർ ഉൾപ്പെടെ പി.ഐ.ജെയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇന്നലെ വ്യോമാക്രമണം നടന്നത്. 40 ഓളം പേർക്ക് പരിക്കേറ്റു. നേരത്തെ വെസ്റ്റ്ബാങ്കിൽ നിന്ന് ഒരു മുതിർന്ന പി.ഐ.ജെ നേതാവിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മദ്ധ്യ ഇസ്രയേലിൽ ബോംബാക്രമണം നടത്തുമെന്ന് പി.ഐ.ജെ ഭീഷണി മുഴക്കിയിരുന്നു. ഗാസ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ഐ.ജെ ഇറാന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. സിറിയയിലെ ഡമാസ്കസിൽ ആസ്ഥാനമുള്ള പി.ഐ.ജെ ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ്. ഇസ്രയേലിനെതിരെ റോക്കറ്റാക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ പി.ഐ.ജെ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |