തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് ശേഷം സൗകര്യപ്രദമായ ദിവസം സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്നാണ് സൂചന.
പ്രത്യേക സമ്മേളനം നിർദ്ദേശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സ്പീക്കർ എം.ബി. രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകിയിരുന്നു. ആഗസ്റ്റ് 14ന് അർദ്ധരാത്രി സഭ സമ്മേളിക്കണമെന്നാണ് പ്രതിപക്ഷനേതാവ് നിർദ്ദേശിച്ചത്. ഇല്ലെങ്കിൽ സൗകര്യപ്രദമായ ദിവസം ചേരണം.
14ന് അർദ്ധരാത്രി സമ്മേളനം പ്രായോഗികമാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. 15ന് രാവിലെ മന്ത്രിമാർക്കും എം.എൽ.എമാർക്കും അവരവരുടെ മണ്ഡലങ്ങളിൽ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കണം. അതിനാൽ 15ന് ശേഷം പ്രതിപക്ഷത്തിനും സൗകര്യമുള്ള ദിവസം സഭാസമ്മേളനം വിളിക്കാനാണ് ആലോചിക്കുന്നത്. ഭരണഘടനാതത്വങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടുമെന്ന പ്രമേയം സമ്മേളനം പാസാക്കും.
സ്വാതന്ത്ര്യത്തിന്റെ 25ാം വാർഷികത്തിന് 1972 ആഗസ്റ്റ് 14ന് അർദ്ധരാത്രി ഗവർണറുടെ സാന്നിദ്ധ്യത്തിൽ നിയമസഭ സമ്മേളിച്ചിരുന്നു. നാല്പതാം വാർഷികത്തിന് 1987 ആഗസ്റ്റ് 13നും സമ്മേളനം ചേർന്നു. ഇക്കാര്യങ്ങൾ പ്രതിപക്ഷനേതാവിന്റെ കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |