മുംബയ്: ദുർമന്ത്രവാദത്തിന്റെ പേരിൽ അഞ്ചുവയസുകാരിയായ മകളെ അടിച്ചുകൊന്ന മാതാപിതാക്കൾ അറസ്റ്റിൽ. നാഗ്‌പൂരിൽ വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. പൂജക്കിടെ അടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് ചിംനെ (45), മാതാവ് രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരാണ് അറസ്റ്റിലായത്.
യൂട്യൂബിൽ പ്രാദേശിക വാർത്താചാനൽ നടത്തുകയാണ് സുഭാഷ് നഗർ നിവാസിയായ ചിംനെ. കഴിഞ്ഞ മാസം അഞ്ചും പതിനാറും വയസുള്ള രണ്ട് പെൺമക്കളോടും ഭാര്യയോടുമൊപ്പം ചിംനെ ഒരു ദർഗയിൽ പോയിരുന്നു. ഇതിന് ശേഷം ഇളയമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചിംനെ മകളെ ദുഷ്ടശക്തികൾ പിടികൂടിയെന്ന് സംശയിച്ച് മന്ത്രവാദത്തിനായി എത്തിക്കുകയായിരുന്നു. ചടങ്ങിന്റെ വീഡിയോ ഇവരുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി.
ചടങ്ങിനിടെ മൂന്ന് പ്രതികളും കുട്ടിയെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടി ബോധരഹിതയായി നിലത്തുവീഴുകയും ചെയ്തു. പിറ്റേന്ന് പുലർച്ചെ മാതാപിതാക്കൾ ചേർന്ന് കുട്ടിയെ ദർഗയിൽ എത്തിക്കുകയും അവിടെനിന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാരൻ ഇവരുടെ കാറിന്റെ ചിത്രം ഫോണിൽ പകർത്തിയിരുന്നു. പിന്നീട് കുട്ടി മരിച്ചതായി സ്ഥിരീകരിച്ച ആശുപത്രിയിലെ ഡോക്ടർമാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |