തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റി നിറുത്തിയാൽ ചർച്ചയാകാമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏത് സമയവും തന്റെ ഓഫീസിൽ എത്താമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാല സർക്കാരുകളേക്കാൾ ദേശീയപാത വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മുൻവർഷങ്ങളേക്കാൾ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. ദേശീയപാത വികസനത്തിൽ പോരായ്മകളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയ്യാറാണ്. ദേശീയപാത അതോറിട്ടിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ല. ദേശീയപാതയിലെ കുഴികൾക്ക് പൂർണ ഉത്തരവാദി കരാറുകാരാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന് പരാതി നൽകണമെന്നും വിഷയത്തിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. പിന്നാലെ മുരളീധരനെ തള്ളി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി നേരിട്ടും ഉദ്യോഗസ്ഥരോട് പലതവണയും ഇക്കാര്യങ്ങൾ ചർച്ച നടത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് റിയാസിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |