തിരുവനന്തപുരം: ഉത്തർപ്രദേശിൽ കൊലപാതകമുൾപ്പടെയുള്ള കേസുകളിൽ പ്രതികളായവരുടെ വീടുകൾ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് ഇപ്പോൾ പതിവുസംഭവമാണ്. ഇതിനെതിരെ വ്യാപകവിമർശനമാണ് ഉയരുന്നതെങ്കിലും ഇതിൽ നിന്ന് പിന്മാറാൻ യോഗി സർക്കാർ തയ്യാറായിട്ടില്ല.. അത്തരത്തിൽ ഒരു ശിക്ഷ കേരളത്തിലും നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതർ. ഇവിടെ വീടുകളല്ല വാഹനങ്ങളാണ് പൊളിക്കുന്നതെന്ന് മാത്രം.കോടതിയുടെ അനുമതിയോടെയായിരിക്കും ഇത് ചെയ്യുക. തൃശൂരിൽ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ ആയിരിക്കും ഇത്തരത്തിൽ ആദ്യം പൊളിക്കുക. വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷൻ റദ്ദാക്കുന്ന വാഹനമാണിത്. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് ഹമ്മർ ഇപ്പോൾ ഉള്ളത്.
മുഹമ്മദ് നിഷാമിന്റെ ഹമ്മറിനൊപ്പം എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും പൊളിക്കും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നൽകാൻ മോട്ടോർ വാഹന വകുപ്പ് ഡി ജി പി അനിൽകാന്തിന് കത്തുനൽകിയിട്ടുണ്ട്. ഇനിമുതൽ കൊലക്കേസ് പ്രതികൾ ഉപയോഗിക്കുന്ന വാഹനങ്ങളെയും പ്രതിചേർക്കും. വാടകയ്ക്ക് എടുത്താലും ഇതുതന്നെയായിരിക്കും അവസ്ഥ. ഇൻഷ്വറൻസ് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥപ്രകാരം ഹീനമായ കുറ്റകൃത്യങ്ങളിൽ പെട്ടാൽ ആ വാഹനത്തിന്റെ ഇൻഷുറൻസ് റദ്ദാക്കാം. ഇൻഷുറൻസ് റദ്ദാക്കിയാൽ ആർ സിയും റദ്ദാക്കാനാവും. തുടർന്ന് കോടതിയുടെ അനുമതിയോടെ പൊളിക്കാനാവും
ഇപ്പോൾ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്നത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |