കൊച്ചി: ഓണസദ്യ കൂടുതൽ കെങ്കേമമാക്കാൻ സപ്ളൈകോ കിറ്റുകളിൽ കുടുംബശ്രീയുടെ ചിപ്‌സും ശർക്കരവരട്ടിയും ഇക്കുറിയുമുണ്ടാകും. ഇതിനായി 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് ലഭിച്ചു. കുടുംബശ്രീയുടെ 307 സംരംഭക യൂണിറ്റുകളിലാണ് ഉത്പാദനം. കോഴിക്കോട്ടെയും മലപ്പുറത്തെയും സപ്ലൈകോ ഗോഡൗണുകളിലേക്ക് വിതരണവും ആരംഭിച്ചു.
ഓണത്തിന് റേഷൻകടകൾ വഴി സർക്കാർ നൽകുന്ന സൗജന്യകിറ്റിനൊപ്പമാണ് കുടുംബശ്രീ ഉത്‌പന്നങ്ങളുമുണ്ടാവുക. രണ്ടരലക്ഷത്തിലേറെയുള്ള കുടുംബശ്രീ വനിതാ കർഷകസംഘങ്ങളിൽ (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ് ) നിന്നും പൊതുവിപണിയിൽ നിന്നുമാണ് നേന്ത്രക്കായ സംഭരിക്കുന്നത്. 100 ഗ്രാം വീതമുള്ള 42.63 ലക്ഷം പായ്ക്കറ്റുകളാണ് സപ്ലൈകോയ്ക്ക് നൽകേണ്ടത്. ജി.എസ്.ടി ഉൾപ്പെടെ ഒരു പായ്ക്കറ്റിന് 30.24 രൂപ സപ്ലൈകോ നൽകും. ഇതിൽ 27 രൂപ സംരംഭക യൂണിറ്റുകൾക്കുള്ളതാണ്.
ഈമാസം 20നകം കരാർ പ്രകാരമുള്ള അളവിൽ വിതരണം പൂർത്തിയാക്കും. നിലവിലെ സാഹചര്യം മുൻനിറുത്തി കൂടുതൽ ഓർഡർ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ മാർക്കറ്റിംഗ് വിഭാഗം അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു.
കഴിഞ്ഞവർഷം ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ 41.17ലക്ഷം പായ്ക്കറ്റിനുള്ള ഓർഡറാണ് ലഭിച്ചത്. അന്ന് 273 യൂണിറ്റുകളിലെ സംരംഭകർക്ക് 11.99 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |