1857ൽ ശിപായിലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ ഗൂഢാലോചന നടത്തിയതിന് തൂക്കിലേറ്റപ്പെട്ട യോദ്ധാവ്. ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ പോരാടാൻ പ്രാദേശിക തൊഴിലാളികളെ സംഘടിപ്പിച്ചു. മണിറാം ദിവാൻ എന്നും കലിതരാജ എന്നും അറിയപ്പെടുന്നു. അസാമിലെ ആദ്യ സ്വകാര്യ തേയിലത്തോട്ടം സ്ഥാപിച്ചു.
1806 ൽ അസാമിൽ ജനനം. തുടക്കത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാർ പല സ്ഥാനങ്ങളിൽ അധികാരിയായി നിയമിച്ചിരുന്നു. സിങ്പോ ജനവിഭാഗത്തിന്റേതായിരുന്ന അസാം തേയിലത്തോട്ടങ്ങളിൽ ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരം ഉറപ്പിക്കുകയും അസാം ടീ കമ്പനിയുടെ ദിവാനായി മണിറാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജോലി ഉപേക്ഷിക്കുകയും സ്വന്തമായി തേയില കമ്പനി ആരംഭിക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്നും തുടർച്ചയായ അടിച്ചമർത്തലുകളും തടസങ്ങളും നേരിട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് നയങ്ങൾക്കും നിയമങ്ങൾക്കും എതിരെ പ്രതിഷേധങ്ങൾ നടത്തി. 1857 ൽ ശിപായിലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കാനുള്ള കൃത്യമായ അവസരമായി കണ്ട മണിറാം നിരവധി പ്രാദേശിക നേതാക്കളുമായി ഗൂഢാലോചന നടത്തി. ബ്രിട്ടീഷ്‌വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കൽക്കട്ടയിൽവച്ച് അറസ്റ്റ് ചെയ്യപ്പെടുകയും അലിപ്പൂരിലും പിന്നീട് ജോർഹത്തിലും തടവിലാക്കപ്പെടുകയും ചെയ്തു. അവിടെവച്ച് 1858 ഫെബ്രുവരി 26 ന് പൊതുജനമദ്ധ്യത്തിൽ തൂക്കിലേറ്റപ്പെട്ടു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ബ്രിട്ടീഷുകാർക്ക് നേരിടേണ്ടിവന്നെങ്കിലും ബലപ്രയോഗത്തിലൂടെ അത് അടിച്ചമർത്തി.
ഗുവാഹത്തിയിലെ ദ മണിറാം ദിവാൻ ട്രേഡ് സെന്ററും ദിബ്രുഗഡ് സർവകലാശാലയിലെ മണിറാം ദിവാൻ ബോയ്സ് ഹോസ്റ്റലും അദ്ദേഹത്തോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ടവയാണ്. മണിറാം ദിവാന്റെ 212-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് 2012 ൽ അന്നത്തെ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ മോണ്ടേക് സിംഗ് അലുവാലിയ 'ചായ' ഇന്ത്യയുടെ ദേശീയ പാനീയമാക്കുമെന്ന് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |