തിരുവനന്തപുരം: സോഷ്യൽ മീഡിയകളിൽ ജനശ്രദ്ധ നേടാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് കൊല്ലം സ്വദേശിനിയുമായി സൗഹൃദത്തിലാകുകയും ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്കെതിരെ കൂടുതൽ പരാതികൾ. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ റിമാൻഡിലായ ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് ലോഡ്ജിലെത്തിച്ച് തെളിവെടുക്കും. വിനീത് അറസ്റ്റിലായതറിഞ്ഞ് സാമ്പത്തിക തട്ടിപ്പിനുൾപ്പെടെ ഇരയായവർ പൊലീസിനെ സമീപിച്ചു. എന്നാൽ പീഡനത്തിന് കൊല്ലം സ്വദേശിനിയുടെ പരാതിമാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം വഴിയാണ് വിനീത് കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീഡിയോ കാൾ ചെയ്ത് പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തി. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് ക്ഷണിച്ചുവരുത്തിയ ശേഷം തമ്പാനൂരിലെ ലോഡ്ജിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനക്കേസിൽ ഇയാൾ ചാറ്റ് ചെയ്തതിന്റെ തെളിവുകൾ ഫോണിൽനിന്ന് കണ്ടെടുത്തു. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും. ഇയാൾക്ക് ജോലിയൊന്നും ഇല്ല. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളെന്നാണ് ഇയാൾ പലരോടും പറഞ്ഞിരുന്നത്. മറ്റുചിലരോട് നേരത്തെ പൊലീസിൽ ആയിരുന്നുവെന്നും. വിനീതിനെതിരെ കന്റോൺമെന്റ് സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂരിൽ അടിപിടിക്കേസുമുണ്ട്. പ്രതിയുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസി.കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ സി.ഐ പ്രകാശും സംഘവുമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |