ന്യൂഡൽഹി: അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോൾ മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ 18 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെയും ശിവസേന(ഷിൻഡെ വിഭാഗം)യുടെയും 9 എം.എൽ.എമാർ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിൽ ഇത് വരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഭരണകാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ബി.ജെ.പിയിൽ നിന്ന് ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുങ്കത്തിവാർ, ഗിരീഷ് മഹാജൻ, സുരേഷ് ഖാദെ, രാധാകൃഷ്ണ വിഖേ പാട്ടീൽ, രവീന്ദ്ര ചവാൻ, മംഗൾ പ്രഭാത് ലോധ, വിജയകുമാർ ഘവിത്, അതുൽ സാവേ എന്നിവരും ശിവസേനയിൽ നിന്ന് ഭാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ് റാവു പാട്ടീൽ, ശംഭയരാജേ ദേശായ്, സന്ദീപൻ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേർസർക്കർ, അബ്ദുൽ സത്താർ എന്നിവരുമാണ് മന്ത്രിമാരായത്. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനം പുറത്ത് വന്നിട്ടില്ല. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തരം ലഭിക്കുമെന്നാണ് സൂചന
മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഇന്ന് മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിക്കും.
ശിവസേന മന്ത്രിയെ
ചൊല്ലി തർക്കം
ഷിൻഡെ മന്ത്രിസഭയിൽ സഞ്ജയ് റാത്തോഡിനെ ഉൾപ്പെടുത്തിയതിനെ ചൊല്ലി ബി.ജെ.പിയിൽ പടയൊരുക്കം. മഹാരാഷ്ട്രയിലെ ടിക് ടോക് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആളാണ് സഞ്ജയ് റാത്തോഡ്. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന റാത്തോഡ് ബി.ജെ.പി ആരോപണത്തെ തുടർന്ന് രാജിവയ്ക്കുകയായിരുന്നു. റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ചിത്ര വാഗ വിമർശനവുമായി രംഗത്തെത്തി. മഹാരാഷ്ട്രയുടെ മകളായ പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയത് നിർഭാഗ്യകരമാണെന്ന് ചിത്ര ആരോപിച്ചു. സഞ്ജയ് റാത്തോഡിനെതിരായ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പൊലീസ് സഞ്ജയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. അത് കൊണ്ടാണ് മന്ത്രിയാക്കിയത്. ഇക്കാര്യത്തിൽ എതിർപ്പുള്ളവരുമായി ചർച്ചയ്ക്ക് തയ്യാറാണ്. മുഖ്യമന്ത്രി പറഞ്ഞു.
സഞ്ജയ് റാത്തോഡും ടിക് ടോക് താരവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് ആരോപണം. എന്നാൽ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം സഞ്ജയ് റാത്തോഡിന് പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |