കോഴിക്കോട്: സംഘ്പരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പ്രസംഗിച്ച വിവാദം ആളിക്കത്തുന്നതിനിടെ സർക്കാർ പരിപാടിയിൽ നിന്ന് മേയർ ഡോ.ബീനാ ഫിലിപ്പ് വിട്ടുനിന്നതും വിവാദമായി.
ഇന്നലെ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വർഷികാചരണത്തിൽ നിന്നാണ് മേയർ വിട്ടുനിന്നത്. പകരം അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്ന തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയാണ് ഉദ്ഘാടകനായത്.
ഞായറാഴ്ച രാവിലെ ബാലഗോകുലം പരിപാടിയിൽ മേയർ പങ്കെടുത്തതിനെതിരെ കോഴിക്കോട് ജില്ലയിലെ സി.പി.എം കമ്മിറ്റികൾ പ്രതിഷേധിച്ചു. പാർട്ടി നൽകിയ പദവിയിലിരുന്ന് കാര്യബോധമില്ലാതെ പെരുമാറുന്ന മേയറെ നീക്കണമെന്നാണ് നേതാക്കളും കമ്മിറ്റികളും ആവശ്യപ്പെട്ടത്. തൽക്കാലം കടുത്ത നടപടി വേണ്ടെന്നും പരസ്യശാസന പോലുള്ള നടപടികളിൽ ഒതുക്കി വിവാദം ഒഴിവാക്കാനുമാണ് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിയോട് നിർദ്ദേശിച്ചത്.
പി. ആർ. ഡിയും മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗവും സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ പരിപാടിയിൽ മേയർ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. മേയർ മാറി നിന്നതല്ലെന്നും മറ്റൊരു മീറ്റിംഗിലാണെന്നുമാണ് തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചത്. പങ്കെടുക്കാനാകില്ലെന്ന് തന്നെയും പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |