കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി തെളിവില്ലെന്നും മോൻസണുമായി അടുപ്പം പുലർത്തുകയും ഇയാളിൽനിന്ന് പണം കടംവാങ്ങുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ശുപാർശ നൽകിയെന്നും ഹൈക്കോടതിയിൽ നൽകിയ വിശദീകരണപത്രികയിൽ ക്രൈംബ്രാഞ്ച്.
മോൻസൺ നടത്തിയ സാമ്പത്തികതട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നും പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം.ടി. ഷെമീർ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി. എം.ജെ. സോജൻ വിശദീകരണം നൽകിയത്. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.
സാമ്പത്തികതട്ടിപ്പിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ജി. ലക്ഷ്‌മണ, ചേർത്തല മുൻ സി.ഐ പി. ശ്രീകുമാർ, സി.ഐമാരായ എ. അനന്തലാൽ, എ.ബി. വിബിൻ, കെ. സുധാകരൻ എം.പി എന്നിവർക്ക് പങ്കുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ, ഇതുവരെയുള്ള അന്വേഷണത്തിൽ ഇതിന് തെളിവു ലഭിച്ചിട്ടില്ല. അനന്തലാലും വിബിനും മോൻസണിൽനിന്ന് പണം വാങ്ങിയെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഇത് കടംവാങ്ങിയതാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മറ്റു പൊലീസ് ഉദ്യോഗസ്ഥരെയും വെള്ളപൂശി. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി ബന്ധങ്ങളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഈ വിവരങ്ങൾ അച്ചടക്കനടപടി സ്വീകരിക്കുന്നതിനു പര്യാപ്തമായതിനാൽ വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മോൻസൺ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയത് ഐ.ജി ലക്ഷ്മണ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, കെ. സുധാകരൻ എം.പി എന്നിവരുടെ സഹായത്തോടെയാണെന്ന ആരോപണത്തിൽ തുടരന്വേഷണം വേണമെന്നും സ്റ്റേറ്റ്‌മെന്റിൽ പറയുന്നു.
ഐ.ജി ജി. ലക്ഷ്മണ
മോൻസണുമായുള്ള ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണം നടക്കുന്നു. മോൻസൺ പ്രതിയായി പന്തളം പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന കേസിൽ ഇടപെട്ടെന്നാണ് ആരോപണം. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഡി.ജി.പിയുടെ ഇടപെടലിനെത്തുടർന്ന് ലക്ഷ്മണയ്ക്ക് കൂടുതൽ ഇടപെടാൻ കഴിഞ്ഞില്ല. മോൻസണിന്റെ പക്കലുള്ള പുരാവസ്തുക്കളുടെ വില്പനയ്ക്ക് സഹായിച്ചെന്നും ഡി.ജി.പിയെ കാണാൻ മോൻസണെ സഹായിച്ചെന്നും ലക്ഷ്മണയ്ക്കെതിരെ പരാതിയുണ്ടെങ്കിലും ഇതിനൊന്നും തട്ടിപ്പുകേസുമായി ബന്ധമില്ല.
മുൻ ചേർത്തല സി.ഐ പി. ശ്രീകുമാർ
മോൻസണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്തു. അച്ചടക്കനടപടിയുടെ ഭാഗമായുള്ള അന്വേഷണം നടക്കുന്നു.
ക്രൈം റെക്കാഡ്‌സ് ബ്യൂറോ സി.ഐ എ. അനന്തലാൽ
മോൻസണിൽനിന്ന് ഒരുലക്ഷം കടം വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അച്ചടക്കനടപടി തുടങ്ങി. അന്വേഷണം നടക്കുന്നു.
വയനാട് മേപ്പാടി സി.ഐ എ.ബി. വിബിൻ
മോൻസണിൽനിന്ന് 1.80 ലക്ഷംരൂപ കടംവാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 22ലെ ഉത്തരവിലൂടെ അച്ചടക്കനടപടി തുടങ്ങി. അന്വേഷണം നടക്കുന്നു.
റിട്ട. ഡി.ഐ.ജി എസ്. സുരേന്ദ്രൻ
സുരേന്ദ്രനും കുടുംബത്തിനും മോൻസണുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തി. തട്ടിപ്പുകേസിൽ പങ്കുള്ളതായി തെളിവുകൾ ലഭിച്ചിട്ടില്ല. 25ലക്ഷം രൂപ എസ്. സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് കൈമാറിയതെന്ന് പരാതിക്കാരൻ പറയുന്നുണ്ട്. മോൻസണുമായി സുരേന്ദ്രൻ അടുത്തുസഹകരിച്ചിരുന്നെങ്കിലും ഈ തട്ടിപ്പിൽ പങ്കുള്ളതായി തെളിവില്ല.
കെ. സുധാകരൻ എം.പി
പരാതിക്കാരിൽ ഒരാളായ അനൂപ് 25 ലക്ഷംരൂപ മോൻസണ് കൈമാറിയത് കെ. സുധാകരൻ എം.പിയുടെ സാന്നിദ്ധ്യത്തിലാണെന്ന പരാതി അന്വേഷിക്കുന്നുണ്ട്. സുധാകരന്റെ അനുചരൻ ഭീഷണിപ്പെടുത്തിയെന്ന പരാതിക്കാരന്റെ ആരോപണവും അന്വേഷിക്കുന്നുണ്ട്. സുധാകരനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
മോൻസണുള്ളത് 28 സെന്റ് ഭൂമിയും വീടും മാത്രം!
തട്ടിപ്പിലൂടെ ലഭിച്ച പണംകൊണ്ട് മോൻസൺ മാവുങ്കൽ ആഡംബരജീവിതമാണ് നയിച്ചിരുന്നതെങ്കിലും ഇയാളുടെ പേരിൽ ആകെയുള്ളത് ചേർത്തലയിലെ 28സെന്റ് ഭൂമിയും വീടും മാത്രമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ വശദീകരണത്തിൽ പറയുന്നു. ഭാര്യയുടെയും മക്കളുടെയും പേരിൽ കെ.എസ്.എഫ്.ഇയിലുണ്ടായിരുന്ന 22.5 ലക്ഷം രൂപ കണ്ടുകെട്ടിയെന്നും കലൂരിൽ വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.
കേസിൽ 292 സാക്ഷികളെ ചോദ്യം ചെയ്തു. ബാങ്കുകളിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന തരത്തിൽ എങ്ങനെയാണ് വ്യാജരേഖകൾ ചമച്ചതെന്നകാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളടക്കമുളളവയുടെ ഫോറൻസിക് പരിശോധനാഫലം ലഭിച്ചിട്ടില്ല. വനംവകുപ്പ് രജിസ്റ്റർചെയ്ത രണ്ടുകേസുകൾ ഉൾപ്പെടെ 16 കേസുകളാണ് മോൻസണിനെതിരെ നിലവിലുള്ളത്. ഇതിൽ നാലുകേസുകളിൽ അന്തിമറിപ്പോർട്ട് നൽകി. ക്രൈംബ്രാഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. മോൻസൺ ജയിലിലാണ്.
ലക്ഷ്മണയുടെ സസ്പെൻഷൻ 90 ദിവസത്തേക്കുകൂടി നീട്ടി
തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച് നടപടി നേരിടുന്ന ഐ.ജി ഗോഗുലത്ത് ലക്ഷ്മണയുടെ സസ്പെൻഷൻ 90 ദിവസത്തേക്കുകൂടി നീട്ടി. ലക്ഷ്മണയ്ക്ക് എതിരായ വകുപ്പുതല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് നടപടി. ഉന്നതാധികാര സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഒൻപത് മാസത്തിലേറെയായി ലക്ഷ്മണ സസ്പെൻഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |