കണ്ണൂർ: പീഡനപരാതിയെ തുടർന്ന് ബംഗളൂരുവിൽ ഒളിവിൽ കഴിയവെ അറസ്റ്റിലായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാറിന് തലശേരി എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണകുമാർ പീഡിപ്പിച്ചു എന്നുകാണിച്ച് ജൂലായ് 20നാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ജീവനക്കാരി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാകമ്മിഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽപോയി. വയനാട്, ഗൂഡല്ലൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പരാതിക്കാരി ജോലി ചെയ്യുന്ന സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയാണ് കൃഷ്ണകുമാർ. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇയാൾ ജോലി രാജിവയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കോൺഗ്രസ് എടക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണകുമാറിനെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |