ആലപ്പുഴ: ഹയർ സെക്കൻഡറി തുല്യത പരീക്ഷ 13ന് ആരംഭിക്കും. 1259 പേരാണ് പരീക്ഷാർത്ഥികൾ. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഗോപിദാസാണ് (76) പരീക്ഷയെഴുതുന്നവരിൽ ഏറ്റവും പ്രായം കൂടിയയാൾ.
അമ്പലപ്പുഴ പറവൂർ സ്വദേശിയായ ഇദ്ദേഹം സാക്ഷരതാ മിഷനിലൂടെ ഏഴാംതരവും പത്താംതരവും വിജയിച്ചിട്ടുണ്ട് .
ഭിന്നശേഷിക്കാരായ നാലുപേർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പഠിതാവ് ഗീതു ഗോപാലകൃഷ്ണൻ വീൽചെയറിൽ ഇരുന്നാകും പരീക്ഷ എഴുതുക. അച്ഛനും അമ്മയും മക്കളോടൊത്ത് പരീക്ഷ എഴുതാനെത്തുന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. താമരക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പഠിതാവായ ജലജയ്ക്കൊപ്പം മകൾ ചിത്രയുമുണ്ട്. ഹയർ സെക്കൻഡറി രണ്ടാംവർഷക്കാരായ ഇരുവരും മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതും. ഇതേ സ്‌കൂളിൽ തന്നെ അമ്മ മനുജയും മകൻ മുഹമ്മദാലിയും പരീക്ഷ എഴുതുന്നുണ്ട്. അമ്മ ഒന്നാംവർഷ പരീക്ഷയും മകൻ രണ്ടാം വർഷ പരീക്ഷയും എഴുതും.
കോടംതുരുത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ടി.എ.ആന്റണിയും മകൻ ആൽസൻ ആന്റണിയും പരീക്ഷ എഴുതും. ഇരുവരും ഒന്നാം വർഷ പഠിതാക്കളാണ്. ചേർത്തല ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളാണ് പരീക്ഷാ കേന്ദ്രം. ആറ് ദമ്പതിമാരും ഇത്തവണ പരീക്ഷയ്ക്കുണ്ട്. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പരീക്ഷ 19ന് അവസാനിക്കും. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേരാം. രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ സമ്പർക്ക പഠന ക്ലാസുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |