കൊച്ചി: കരാട്ടെയുടെ ജന്മദേശമായ ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലശോഭയിൽ മിന്നിത്തിളങ്ങി മലയാളിപ്പെൺകുട്ടി ബിന്ധ്യ ബഷി. കളമശേരി രാജഗിരി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയായ ബിന്ധ്യ ക്യുഡോക്യൻ ഫെഡറേഷൻ സംഘടിപ്പിച്ച ലോക കരാട്ടെ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ 27 രാജ്യങ്ങളിൽനിന്നുള്ള മത്സരാർത്ഥികളോട് പൊരുതിയാണ് വെങ്കലം സ്വന്തമാക്കിയത്. ഈ ടൂർണമെന്റിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 17കാരിയായ ബിന്ധ്യ.
ഈ മാസം ഒന്നുമുതൽ അഞ്ചുവരെ ജപ്പാനിലെ ഒക്കിനാവയിലായിരുന്നു ചാമ്പ്യൻഷിപ്പ്.
ഏരിസ് ഗ്രൂപ്പിന്റെ കൊച്ചി ഓഫീസിൽ സീനിയർ പ്രൊജ്ക്ട് മാനേജരായ ഏറ്റുമാനൂർ ചിറമ്പിൽവീട്ടിൽ ബബിതയുടെയും പരേതനായ മോഹന്റെയും മകളാണ് ബിന്ധ്യ.
മാതാവ് ബബിതയാണ് ബിന്ധ്യയെ ചെറുപ്പത്തിൽ നിർബന്ധിച്ച് കരാട്ടേ ക്ളാസിൽ ചേർത്തത്. അഞ്ചാംക്ലാസ് മുതൽ മുത്തശി ചന്ദ്രികയുടെ കൈപിടിച്ചാണ് പരിശീലനത്തിന് പോയിരുന്നത്. ക്യുഡോക്യൻ ഫെഡറേഷൻ മുഖ്യപരിശീലകൻ നസീറിന്റെ ശിഷ്യയാണ്.
മൂന്നുമാസം മുമ്പ് പാതാളത്തെ ക്യുഡോക്യൻ ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ബെസ്റ്റ് ബ്ലാക്ക് ബെൽറ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജപ്പാനിലേക്ക് പറക്കാൻ അവസരമൊരുങ്ങിയത്.
വേൾഡ് ചാമ്പ്യൻഷിപ്പിനായി മണിക്കൂറുകൾ കഠിനമായി പരിശീലിച്ചു. രാജ്യം അംഗീകരിച്ച കായികയിനങ്ങളുടെ പട്ടികയിൽ കരാട്ടേ ഉൾപ്പെടാത്തതിനാൽ സർക്കാർ സഹായമൊന്നും ലഭിച്ചിരുന്നില്ല. ഫുട്ബാൾ, പാട്ട്, ഡാൻസ്, മോഡലിംഗ് എന്നിവയെല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ബിന്ധ്യ സർവകലാവല്ലഭയാണ്. ആസ്ട്രോബയോളജിയിൽ തുടർപഠനം നടത്തണമെന്നാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |