കോഴിക്കോട്: കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.
'സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളാനകളുടെ നാട് സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന താമരശേരി ചുരവുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ ഇന്നും ഹിറ്റല്ലേ. ‘ഇപ്പൊ ശര്യാക്കിത്താരം’ എന്നൊക്കെ പറയുന്നത് ഇന്നും നാം പറഞ്ഞു നടക്കുന്നില്ലേ? ഇതും സിനിമയും അതിന്റെ പരസ്യവുമായി മാത്രം കണ്ടാൽ മതി. ജനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റെയും അഭിപ്രായം.'- മന്ത്രി പറഞ്ഞു.
'റോഡുകൾ നന്നാക്കുന്നതിനായി പല തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഒന്നാമതായി ശരിയായ ഡ്രെയിനേജ് സംവിധാനം സംസ്ഥാനത്ത് വേണം. എന്നാലേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂ. രണ്ടാമത്തെത് കാലാവസ്ഥയുടെ പ്രശ്നമാണ്. മൂന്നാമതായി തെറ്റായ പ്രവണതകളാണ്. അങ്ങനെ പറഞ്ഞാല്‍ റോഡില്‍ ചെലവഴിക്കേണ്ട പണം ചെലവഴിക്കപ്പെടാതെ പോകുക. അത് വച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത ഒന്നാണ്. അതിന് ഒരു കൂട്ടുക്കെട്ട് ഉണ്ടാകുന്നു. അതിനോട് സന്ധി ചെയ്യുന്നവരല്ല സര്‍ക്കാര്‍. കാലാവസ്ഥയുടെ പ്രത്യേകത കണ്ട് പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താന്‍ പറ്റുമെന്നാണ് നോക്കുന്നത്. വിമർശനവും നിർദേശങ്ങളും ഏത് നിലയിൽ നിന്നും സ്വീകരിക്കും.'- മന്ത്രി റിയാസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |