SignIn
Kerala Kaumudi Online
Saturday, 27 April 2024 4.15 AM IST

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറുന്നവരാണ്, പക്ഷേ വിമർശിച്ചാൽ കഥ കഴിഞ്ഞു; സിനിമാ പരസ്യ വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

vd-satheesan

തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട പുതിയ സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ ഉത്തരവുമായി പോയാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യം നടക്കില്ല.ഇതിനാൽ 2019 ഒക്ടോബർ 31ന് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് പിടിവാശിയും അപകർഷതാബോധവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മന്ത്രിസഭ ഒരു തീരുമാനം എടുത്താൽ ആ തീരുമാനമാണ് നിലനിൽക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല. പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവിൽ പറയണം . 2019ലെ ഉത്തരവിന്റെ കൂടെയാണ് സർക്കാർ ഇപ്പോഴും നിൽക്കുന്നത്. തെറ്റ് സമ്മതിക്കാതെ പഴയ ഉത്തരവിലെ തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു ഉപന്യാസമാണ് പുതിയ ഉത്തരവ്. ഉത്തരവിൽ കൃത്യത വരുത്തിയില്ലെങ്കിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുകയാണ്. ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയിൽ പ്രതിപക്ഷം എതിർക്കും.'- വി ഡി സതീശൻ പറ‌ഞ്ഞു.

'കിഫ്ബി ബജറ്റിന് പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബഡ്‌ജറ്റിനകത്തേക്ക് തന്നെ വരും. സർക്കാരിന്റെ ബാദ്ധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വർഷത്തെ സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ഇ‌ഡി അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ട്. അത് ഇഡിയുടെ അന്വേഷണ പരിധിയിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇഡിയുടെ അന്വേഷണ പരിധി. തോമസ് ഐസകിന് ഇ‌ഡി നൽകിയ നോട്ടീസിന് പ്രസക്തിയില്ല.

എ കെ ജി സെന്ററിലേക്കുള്ള പടക്കമേറിന് തൊട്ടു പിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ പി ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങി പോയെന്നും പി കെ ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഇ പി ജയരാജന്റെയും പി കെ ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. പരാമർശം പി കെ ശ്രീമതി ടീച്ചറെ വേദനിപ്പിച്ചുവെങ്കിൽ അത് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യും. സ്ത്രീ വിരുദ്ധ പരാമർശമോ വ്യക്തിപരമായ അധിഷേപമോ ഉണ്ടായാൽ അത് നിരുപാധികം പിൻവലിച്ച് മാപ്പ് പറയുമെന്നത് കോൺഗ്രസിന്റെ നിലപാടാണ്. '- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

'റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. കുഴി അടയ്ക്കണമെന്നും അപകടങ്ങൾ ഉണ്ടാകരുതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്? മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും തെളിവ് സഹിതം പറഞ്ഞിട്ടും റോഡിൽ കുഴയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ല. "തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത്" എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമാ പരസ്യത്തിൽ പറയുന്നത്. എന്നാൽ സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളിൽ നടക്കുന്നത്. ആവിഷ്കാര സ്വാതത്രത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാൽ കൂടുതൽ ആളുകൾ സിനിമ കാണും.'- വി ‌ഡി സതീശൻ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN, NNA THAAN CASE KODU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.