കൊച്ചി: നഗരമദ്ധ്യത്തിൽ ഹോട്ടലിൽ യുവാവിനെ കുപ്പികൊണ്ട് കുത്തിക്കൊന്ന സംഭവത്തിലെ പ്രതി മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷിനായി (40) പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലപ്പെട്ട കൊല്ലം നീണ്ടകര മേരിലാൻഡിൽ നെൽസന്റെ മകൻ എഡിസന്റെ (35) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ടൗൺഹാളിന് സമീപമുള്ള ആനന്ദ്‌വിഹാർ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം പുറത്തുവച്ച് സുരേഷും എഡിസണും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. സംഭവശേഷം പ്രതി താമസിച്ചിരുന്ന ലോഡ്ജിലേക്ക് ഓടിക്കയറി സാധനങ്ങളുമായി രക്ഷപ്പെട്ടു.
സെൻട്രൽ പൊലീസ് പ്രതിയുടെ മുറി പരിശോധിച്ചപ്പോൾ ലഭിച്ച ആധാർ കാർഡാണ് തുമ്പായത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിയുടെ ചിത്രം അയച്ചിട്ടുണ്ടെന്ന് സെൻട്രൽ എസ്.ഐ പറഞ്ഞു.
കൊല്ലപ്പെട്ട എഡിസൺ കഞ്ചാവ് കേസുകളിൽ പ്രതിയാണ്. പ്രതി സുരേഷ് പൊന്നാരിമംഗലം ടോൾപ്ലാസയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ആക്രമിച്ച് പണവും ആഭരണവും കവർന്നതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. എഡിസൺ ഹോട്ടൽ ജോലിക്ക് എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇരുവർക്കും കുടുംബവുമായി അടുപ്പമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |