ഇന്നലെ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. 'തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. പോസ്റ്റർ സർക്കാരിനെ വിമർശിക്കുന്നതാണെന്നായിരുന്നു ആക്ഷേപം.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ താൻ വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. മന്ത്രി വളരെ ക്രിയാത്മകമായിട്ടാണ് പോസ്റ്റർ എടുത്തിരിക്കുന്നതെന്നും കുടുംബ സമേതം സിനിമ കാണാൻ പോകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
പൊതുസുഹൃത്ത് മുഖേനയാണ് മന്ത്രിയുമായി സംസാരിക്കാൻ വഴിയൊരുങ്ങിയത്. ഭരണപക്ഷത്ത് എം എൽ എമാരും മന്ത്രിമാരുമായി നിരവധി സുഹൃത്തുക്കൾ തനിക്കുണ്ട്. അവർക്കും സിനിമ കാണാൻ ആഗ്രഹമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. ഈ സിനിമയൊരു കോർട്ട് റൂം ഡ്രാമയാണെന്നും എതെങ്കിലും സർക്കാരിനെയോ രാഷ്ട്രീയക്കാരെയോ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |