തിരുവനന്തപുരം: രാഹുൽഗാന്ധി എം.പിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്‌മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്തംബർ 11ന് കേരളത്തിലെത്തും. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് 11ന് രാവിലെ കളിയിക്കാവിളയിൽ വൻ സ്വീകരണം നൽകും. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് പദയാത്ര.
കേരള പര്യടനം വൻ വിജയമാക്കാൻ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന സമ്പൂർണ്ണ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് കേരളത്തിലെ പര്യടനം. ശേഷം കർണ്ണാടയിലേക്ക് പ്രവേശിക്കും. മൂന്നൂറ് സ്ഥിരാംഗങ്ങൾ യാത്രയെ അനുഗമിക്കും. യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
കേരളത്തിൽ 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും യാത്ര കടന്നുപോകും.
ആഗസ്റ്റ് 17ന് എറണാകുളം, തൃശ്ശൂർ, 18ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 19ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, 20ന് ഇടുക്കി, കോട്ടയം, വയനാട്, 21ന് കണ്ണൂർ, കാസർകോട്, പത്തനംതിട്ട എന്നിങ്ങനെ ജില്ലാ കൺവെൻഷനുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |