ലക്‌നൗ : ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയെ വധിക്കാൻ നിയുക്തനായ ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നദീം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉത്തർപ്രദേശിലെ സഹറൺപൂരിലെ കുണ്ട കലാ ഗ്രാമത്തിലെ താമസക്കാരനാണ്. 25കാരനായ ഇയാൾക്ക് ജെയ്ഷെ-ഇ-മുഹമ്മദുമായും തെഹ്റീക്ക്-ഇ-താലിബാനുമായും നേരിട്ടുളള ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ഇയാൾ ചാവേർ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു.
ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച പി.ഡി.എഫ് രേഖകൾ കണ്ടെടുത്തു. കൂടാതെ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട ചാറ്റും ശബ്ദ സന്ദേശങ്ങളും പിടിച്ചെടുക്കാനും കഴിഞ്ഞു. വെർച്ച്വൽ ഫോൺ നമ്പർ സൃഷ്ടിക്കാനും ഇയാൾക്ക് ഭീകരസംഘടനകളിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇയാൾ ഇന്ത്യയിലുള്ള തന്റെ കൂട്ടാളികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് മെസഞ്ചർ, ടെലിഗ്രാം, ക്ളബ്ബ് ഹൗസ് മുതലായ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകളിലൂടെയാണ് ഇയാൾ ഭീകരസംഘങ്ങളുമായി ബന്ധം നിലനിറുത്തിയത്. സൈഫുള്ള എന്ന പാകിസ്ഥാനിയാണ് സർക്കാർ കെട്ടിടങ്ങൾക്ക് നേരെയും പൊലീസ് സേനയ്ക്ക് നേരെയും ചാവേർ ആക്രമണം നടത്താൻ ഇയാൾക്ക് പരിശീലനം നൽകിയത്.
പ്രവാചകനെക്കുറിച്ചുള്ള നൂപുർ ശർമ്മയുടെ പരാമർശം വിവാദമായിരുന്നു. തുടർന്നാണ് നൂപുറിനെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് പാർട്ടി പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |