തിരുവനന്തപുരം: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെയും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കിയും ഇ.ഡി നടത്തിയ അതേ നീക്കമാണ് ഇവിടെ തോമസ് ഐസക്കിനെതിരെയും കൈക്കൊണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണ്.
കിഫ്ബിപോലുള്ള സംവിധാനങ്ങളെ തടസപ്പെടുത്താനാണ് തോമസ് ഐസക്കിനെതിരെ ഇ.ഡി നോട്ടീസയച്ചത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുന്ന സമീപനം ഐസക് സ്വീകരിച്ചു. ഹൈക്കോടതി ശരിയായ നിലപാടെടുത്തു. കേരളത്തിൽ തുടർഭരണത്തിന് കാരണമായ വികസന പദ്ധതികൾ കേന്ദ്രം മുടക്കുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ലോകായുക്ത:
സി.പി.ഐയുമായി ചർച്ച നടത്തും
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സി.പി.ഐയ്ക്കുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ സി.പി.എം ഉഭയകക്ഷി ചർച്ച നടത്തും. ഓർഡിനൻസിന് പകരമുള്ള ബിൽ തയ്യാറാക്കും മുമ്പ് ഉഭയകക്ഷി ചർച്ച നടത്തി കാര്യങ്ങൾ സുഗമമാക്കാനാണ് സി.പി.എം തീരുമാനം.
ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട സി.പി.ഐയുടെ നിലപാട് നേരത്തെതന്നെ പാർട്ടി ചർച്ചചെയ്തിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ ബിൽ വരുമ്പോൾ സി.പി.ഐയുമായി ചർച്ചചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ അവരുമായി ചർച്ചചെയ്ത് മാത്രമേ കാര്യങ്ങൾ തീരുമാനിക്കൂ. അവരുമായി തെറ്റലിന്റെ സാഹചര്യമൊന്നമില്ല. സ്വാഭാവികമായും എല്ലാകാര്യങ്ങളും ഇടതുമുന്നണിയും ചർച്ചചെയ്യും. സുപ്രീംകോടതിക്കോ, ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത്. ഇത് വേണോ എന്നതാണ് പ്രശ്നമെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |