തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിൽ ദേശീയപതാക വീടുകളിൽ ഉയർത്താനുള്ള ഹർ ഘർ തിരംഗ ആഹ്വാനം അഭിമാനത്തോടെ ഏറ്റെടുത്ത് പ്രമുഖർ. ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ തങ്ങളുടെ ഔദ്യോഗിക വസതിയിലും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി തന്റെ ജഗതിയിലെ വസതിയിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ സംസ്ഥാന കമ്മിറ്റി ഓഫീസിലും പതാക ഉയർത്തി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽകാന്ത് പതാക ഉയർത്തി.നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പതാക ഉയർത്തി. വിവിധ രാഷ്ട്രി പാർട്ടി നേതാക്കൾ അവരവരുടെ വീടുകളിലും പതാക ഉയർത്തി.
രാജ്യത്ത് 365 ദിവസവും
വീടുകളിൽ ദേശീയ പതാക പാറണം: സുരേഷ് ഗോപി
രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയപതാക പാറണമെന്ന് സിനിമാതാരം സുരേഷ് ഗോപി പറഞ്ഞു. ശാസ്തമംഗലത്തെ വസതിയിൽ ഭാര്യ രാധികയോടൊപ്പം ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ എല്ലാ വീടുകളിലും പതാക ഉയർത്തുന്നത് പതിവാണ്. അവർ അവരുടെ ദേശീയ പതാകയ്‌ക്ക് നൽകുന്ന മര്യാദയാണത്. നമ്മുടെ ഇന്ത്യയിലും അത്തരമൊരു ആചാരം വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിലൂടെ ജനങ്ങൾ തിരംഗയ്‌ക്ക് മര്യാദ നൽകി തുടങ്ങി. ഇത് പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റേയോ ചടങ്ങല്ല, ഓരോ പൗരന്റെയും ചടങ്ങായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപതാക ഉയർത്താൻ ശങ്കയോടെ നിന്നവർ പോലും ഇത്തവണ പതാക ഉയർത്തിയെന്നും ആ രാജ്യസ്നേഹത്തിൽ സന്തോഷമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |